KeralaNEWS

12 ദിവസം പ്രായമായ തൻ്റെ കുഞ്ഞിനെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന് യുവതി, മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ച് ഇരുവരും കുടുങ്ങി

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ആദിലും അമ്മ സാക്കിറയുമാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബെംഗ്‌ളുറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി.
കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിനി ആശിഖയാണ് പരാതി നല്‍കിയത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് പോയതെന്ന് പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടു പോകലിനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ ചേവായൂര്‍ പൊലീസ് കേസ് എടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: വെള്ളിമാട്കുന്ന് സ്വദേശിനിയായ ആശിഖയെ, ആദില്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചത് മുതല്‍ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണിക്കാതിരിക്കുന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതി ശനിയാഴ്ച പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച മുത്തങ്ങ ചെക് പോസ്റ്റ് കടക്കും മുന്‍പ് ഇവരെ പൊലീസ് പിടികൂടി. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏല്‍പിച്ചു. തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുന്നു.

Back to top button
error: