CrimeNEWS

ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം; എലൈറ്റ് ​ഗാർഡ് അം​ഗങ്ങൾ ഉൾപ്പെടെ 19 മരണം

ടെഹ്റാൻ: ഇറാനിൽ പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ സായുധ വിഘടനവാദികൾ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ എലൈറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോ​ഗിക വാർത്താ ഏജൻസിയായ  ഐആർഎൻഎ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.

അക്രമികൾ സഹെദാൻ നഗരത്തിലെ പള്ളിക്ക് സമീപം ഒളിച്ചിരുന്ന് പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. 32 കാവൽ ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. 19 പേർ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ ഹുസൈൻ മൊദാരെസിയെ ഉദ്ധരിച്ച് ഐആർഎൻഎ സ്ഥിരീകരിച്ചു.  ഹിജാബ് ധരിക്കാത്തതിനെ തുടർന്ന്  ഇറാനിയൻ യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ ഇറാനിൽ രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണോ ആക്രമണമെന്ന് വ്യക്തമല്ല.

അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും അതിർത്തിയിൽ ബലൂചി വംശീയ വിഘടനവാദികൾ സുരക്ഷാ സേനയ്‌ക്കെതിരെ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് പിന്നിൽ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രഹസ്യാന്വേഷണ വിഭാഗം തലവൻ സെയ്ദ് അലി മൗസവി വെടിയേറ്റ് മരിച്ചുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ശിരോവസ്ത്രം കൃത്യമായി ധരിച്ചില്ലെന്നാരോപിച്ച് ടെഹ്‌റാനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇറാനികൾ കഴിഞ്ഞ രണ്ടാഴ്ചയായി തെരുവിലാണ് പ്രക്ഷോഭത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്.

Back to top button
error: