CrimeNEWS

ഒരുമിച്ചുള്ള സ്വകാര്യദൃശ്യം പകര്‍ത്തി ഭീഷണി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് സുഹൃത്ത്

ലഖ്നൗ: സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിന്റെ ജനനേന്ദ്രിയം സുഹൃത്ത് മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ ബറേയ്ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഹോട്ടലില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ 32 വയസുകാരനായ പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

സുഹൃത്തുക്കളായ രണ്ടുപേരും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ തൊഴിലാളികളാണ്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും മറ്റൊരു ഹോട്ടലില്‍ തങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍, ഇതിന്റെ ദൃശ്യങ്ങള്‍ 30 വയസുകാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയതായും 32 വയസുകാരന്‍ പറഞ്ഞു.

ശനിയാഴ്ച ഇരുവരും വീണ്ടും ഹോട്ടലില്‍വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് മൊബൈല്‍ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്യാന്‍ പ്രതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി വാക്കേറ്റവും തര്‍ക്കവും ഉണ്ടായതോടെ 30 വയസുകാരന്‍ സുഹൃത്തിനെ ആക്രമിച്ചു. ഇതോടെയാണ് മുറിയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും ഉടന്‍തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.

 

Back to top button
error: