IndiaNEWS

വിചാരണ അതിജീവിതയ്ക്ക് പീഡനമാകരുത്; മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളിലെ വിചാരണ മാന്യമായിട്ടായിരിക്കണമെന്ന് സുപ്രീം കോടതി. വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുത്. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണക്കോടതി കണക്കിലെടുക്കണം. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

പീഡനക്കേസുകളിലെ വിചാരണ സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളാണ് സുപ്രീം കോടതി നടത്തിയത്. നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് വിചാരണക്കോടതികള്‍ ഉറപ്പ് വരുത്തണം. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍

. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ വിസ്താരത്തില്‍ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി ഒരു സ്‌ക്രീന്‍ വയ്ക്കണം. അതിന് സാധിക്കുന്നില്ലങ്കില്‍ അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗിക പീഡനക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് ഇടപെടാന്‍ വിസമ്മതിക്കുന്ന സന്ദര്‍ഭങ്ങളില്‍ കോടതികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Back to top button
error: