CrimeNEWS

ഒന്നരമാസം മുമ്പ് വിവാഹിതയായ പതിനെട്ടുകാരി ഭര്‍തൃഗൃഹത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഒന്നരമാസം മുമ്പ് വിവാഹിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളിയേരി കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ ഭാര്യ അല്‍ക്ക(18)യെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകളാണ് അല്‍ക്ക. ഒന്നരമാസം മുമ്പായിരുന്നു പ്രജീഷുമായുള്ള അല്‍ക്കയുടെ വിവാഹം.

രണ്ടു ദിവസത്തിനിടെ കോഴിക്കോട്ട് നവവധു ആത്മഹത്യചെയ്ത രണ്ടാമത്തെ സംഭവമാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെയാണ് കഴിഞ്ഞ ദിവസം എലത്തൂരില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ഭാഗ്യയെയാണ് മരിച്ചത്.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുന്‍പായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഈ കേസില്‍ അനന്തു റിമാന്‍ഡിലായി.

പിന്നീട് ഭാഗ്യയ്ക്ക് പ്രായപൂര്‍ത്തിയായതിനു പിന്നാലെ, അനന്തു ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഭാഗ്യ നിരന്തരം പീഡനം നേരിട്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഭാഗ്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: