NEWS

തമിഴ്നാട്ടിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ മലയാളികളെ കണ്ടെത്തിയ സംഭവം കൊലപാതകം

സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയിലെ നല്ലമ്ബള്ളി വനമേഖലയിലെ കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.
തിരുവനന്തപുരം കുന്നുകുഴി ഷൈന്‍വില്ലയില്‍ ജോര്‍ജിന്റെ മകന്‍ നെവില്‍ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ വരാഹമൂര്‍ത്തി ക്ഷേത്രത്തിനുസമീപം വലിയവീട്ടില്‍ പരേതനായ വിശ്വനാഥ പൈയുടെ മകന്‍ ശിവകുമാര്‍ പൈ (50) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടു നാലരയോടെ നല്ലമ്ബള്ളി പുതനല്ലൂരില്‍ തൊപ്പൂര്‍ പെരിയഅല്ലി വനമേഖലയിലെ റോഡരികിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വനത്തിലൂടെ കന്നുകാലികളെ മെയ്‌ക്കാന്‍ പോയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ തമ്മിൽ 10 മീറ്റര്‍ അകലത്തിലായിരുന്നു. 100 മീറ്റര്‍ അകലെ കേരള രജിസ്‌ട്രേഷന്‍ കാറും കണ്ടെത്തി. രണ്ടു പേരുടേയും ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കാറിന്റെ രജിസ്ട്രേഷന്‍ നമ്ബറും, ഇരുവരുടെയും തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു. തിരുവനന്തപുരത്ത് എന്‍ജിനീയറായിരുന്ന നെവില്‍ നാല് ദിവസം മുമ്ബാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയിലേക്ക് തിരിച്ചത്.നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേരെ പൊലീസ് തേടുകയാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ മൃതദേഹങ്ങള്‍ക്കു സമീപത്തു തന്നെയുണ്ടായിരുന്നു. കോഴിക്കോട് മേപ്പയൂരിനടുത്ത ചെറുവണ്ണൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍. ഇതു വാടകയ്ക്കു നല്‍കിയതാണെന്ന് ഉടമയുടെ ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: