TechTRENDING

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയിൽ ആഗോള റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി

ദില്ലി: മൊബൈൽ ഇന്‍റര്‍നെറ്റ് ഡൗൺലോഡ് വേഗതയിൽ (median mobile download speed) ആഗോള റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തിൽ 14.28 എംബിപിഎസ് എന്ന ശരാശരി സ്പീഡില്‍ ഇന്ത്യ 115-ാം സ്ഥാനത്തെത്തി. ഇതേ സമയം ഏപ്രിലിലെ 14.19 എംബിപിഎസ് ഡൌണ്‍ലോഡ് വേഗതയില്‍ ഇന്ത്യ 117 സ്ഥാനത്ത് ആയിരുന്നുവെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന പുതിയ റിപ്പോർട്ട് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യ 127-ാം സ്ഥാനത്തായിരുന്നു.

നെറ്റ്‌വർക്ക് ഇന്റലിജൻസ്, കണക്റ്റിവിറ്റി ലീഡർ ഊക്ലയുടെതാണ് (Ookla) റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള ഫിക്സഡ് മീഡിയൻ ഡൗൺലോഡ് വേഗതയ്ക്കുള്ള ആഗോള റാങ്കിംഗും ഇന്ത്യ മെച്ചപ്പെടുത്തി. ഏപ്രിലിൽ 76-ൽ നിന്ന് മെയ് മാസത്തിൽ 75-ലേക്ക് ഉയർന്നു. എന്നിരുന്നാലും, ഫിക്സഡ് ബ്രോഡ്‌ബാൻഡിലെ മീഡിയൻ ഡൗൺലോഡ് വേഗതയിൽ ഇന്ത്യയുടെ പ്രകടനം നേരിയ ഇടിവ് രേഖപ്പെടുത്തി, ഏപ്രിലിൽ 48.09 എംബിപിഎസ് ആയിരുന്നത് മെയ് മാസത്തിൽ 47.86 എംബിപിഎസ് ആയി കുറഞ്ഞു.

യഥാക്രമം 209.21 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗതയുള്ള നോർവേയും,  129.40 എംബിപിഎസ് ഡൌണ്‍ലോഡ് വേഗതയുള്ള സിംഗപ്പൂരും ആഗോള മൊബൈൽ ഇന്‍റര്‍നെറ്റ് വേഗതയിലും നിശ്ചിത ബ്രോഡ്‌ബാൻഡ് വേഗതയിലും ഒന്നാം സ്ഥാനത്ത്. ആഫ്രിക്കൻ രാജ്യങ്ങളായ കോട്ട് ഡി ഐവയർ, ഗാബോൺ, കോംഗോ എന്നിവ യഥാക്രമം മൊബൈൽ ഡൗൺലോഡ് വേഗതയിലും ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയിലും മെയ് മാസത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്‌വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 10-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 16-ാം സ്ഥാനത്തായിരുന്നു.

ഏപ്രിലിൽ, മൊത്തത്തിലുള്ള മീഡിയൻ ഫിക്സഡ് ബ്രോഡ്‌ബാൻഡ് വേഗതയിൽ ആഗോളതലത്തിൽ ഇന്ത്യ നാല് സ്ഥാനങ്ങൾ താഴ്ന്നിരുന്നു 72-ൽ നിന്ന് 76-ാം സ്ഥാനത്തേക്കാണ് അന്ന് എത്തിയത്.

മെയ് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 30.37 എംബിപിഎസും അപ്‌ലോഡ് 8.60 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 64.70 എംബിപിഎസും അപ്‌ലോഡ് 27.74 എംബിപിഎസുമാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്പീഡ്ടെസ്റ്റ് ഉപയോഗിച്ച് ആളുകൾ നടത്തിയ നൂറുകണക്കിന് ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഗ്ലോബൽ ഇൻഡക്സിന്റെ ഡാറ്റ റിപ്പോര്‍ട്ട് ഓക്‌ല ഉണ്ടാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം നിർമ്മിത 5G ടെസ്റ്റ് ബെഡ് രാജ്യത്ത് അവതരിപ്പിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട്.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6G സേവനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു, ഒരു ടാസ്‌ക്‌ഫോഴ്‌സ് ഇതിനകം തന്നെ പദ്ധതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: