പോലീസിന്റെ അടിയേറ്റത് മര്‍മ്മത്തു തന്നെ; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു പിന്നാലെ മാളത്തിലൊളിച്ച് സൈബര്‍ വെട്ടുക്കിളിക്കൂട്ടം; തലപ്പത്തുനിന്ന് ബല്‍റാമിനെ തെറിപ്പിച്ചതോടെ അവസാന ആണിയും അടിച്ചു; സൈബര്‍ ഇടത്ത് സ്ത്രീകള്‍ക്ക് എതിരേ നടത്തിയത് സമാനതകളില്ലാത്ത തെറിവിളി; ഇനി കാത്തിരിക്കുന്നത് കേസുകളുടെ നിര
സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണ് കേരളം കണ്ടത്. ആദ്യം രാഹുലിനെതിരേ രംഗത്തുവന്ന റിനി ആന്‍ ജോര്‍ജിന്റെ പേജിലായിരുന്നു വിളയാട്ടം. റിനി പരാതി കൊടുത്തെന്നു പറഞ്ഞതോടെ രംഗത്തുവന്ന വി.ഡി. സതീശനെ 'കേക്കച്ചന്‍' എന്നു വിളിച്ചായിരുന്നു രംഗത്തുവന്നത്. ഒരു ഘട്ടത്തില്‍ മുതിര്‍ന്ന നേതാവായിട്ടും, എല്ലാവരും എതിര്‍ത്തിട്ടും രാഹുലിനെ പാലക്കാട്ടെത്തിച്ച അദ്ദേഹം പോലും ഒരുഘട്ടത്തില്‍ പതറിപ്പോയി.

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടിയ സൈബര്‍ വെട്ടുക്കിളിക്കൂട്ടം രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു പിന്നാലെ മാളത്തിലേക്ക്. രാഹുല്‍ ഈശ്വര്‍ അടക്കം മുപ്പതോളം ആളുകള്‍ക്കെതിരേ പോലീസ് കേസെടുത്തു. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് ജി. വാര്യരടക്കം ഇപ്പോഴും ഒളിവിലാണ്. സൈബര്‍ സെല്‍ തലപ്പത്തുനിന്ന് വി.ടി. ബല്‍റാമിനെ തെറിപ്പിച്ചു ഹൈബി ഈഡനു ചുമതല നല്‍കിയതും നിര്‍ണായക തീരുമാനമായിരുന്നു. ഇതിനുശേഷം സൈബര്‍ ആക്രമണത്തിനു കാര്യമായ കുറവുണ്ടായി. മുതിര്‍ന്ന നേതാക്കളും ശക്തമായി രംഗത്തുവന്നതോടെ വെടിയൊച്ച കേട്ടപോലെ എല്ലാം ചിതറി.
അതിജീവിതയ്ക്കും അവളെ പിന്തുണച്ച് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരേ വൃത്തികെട്ട ഭാഷയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ രംഗപ്രവേശം. പുരുഷന്‍മാരെ സ്ത്രീ പീഡനങ്ങളില്‍നിന്നു രക്ഷിക്കാന്‍ ‘മെന്‍സ് കമ്മീഷന്‍’ വേണമെന്ന ആവശ്യവുമായാണ് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നത്. അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രസ് ക്ലബുകളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു. എവിടെയൊക്കെ സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തു വന്നോ, അവിടെയെല്ലാം ഈശ്വര്‍ അവതാരമായി രംഗത്തുവന്നു. ഏറ്റവുമൊടുവില്‍ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് രംഗത്തു വന്നപ്പോഴും രാഹുല്‍ ഈശ്വര്‍ പ്രതിരോധിച്ചു.
ഇതിനെല്ലാം കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സൈബര്‍ വെട്ടുക്കിളിക്കൂട്ടം ആര്‍പ്പുവിളികളുമായി പിന്തുണയര്‍പ്പിച്ചു. പിന്നീട് സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണ് കേരളം കണ്ടത്. ആദ്യം രാഹുലിനെതിരേ രംഗത്തുവന്ന റിനി ആന്‍ ജോര്‍ജിന്റെ പേജിലായിരുന്നു വിളയാട്ടം. റിനി പരാതി കൊടുത്തെന്നു പറഞ്ഞതോടെ രംഗത്തുവന്ന വി.ഡി. സതീശനെ ‘കേക്കച്ചന്‍’ എന്നു വിളിച്ചായിരുന്നു രംഗത്തുവന്നത്. ഒരു ഘട്ടത്തില്‍ മുതിര്‍ന്ന നേതാവായിട്ടും, എല്ലാവരും എതിര്‍ത്തിട്ടും രാഹുലിനെ പാലക്കാട്ടെത്തിച്ച അദ്ദേഹം പോലും ഒരുഘട്ടത്തില്‍ പതറിപ്പോയി.
രാഹുല്‍ ഈശ്വറിനെതിരേ ഒറ്റവരി പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളിലെ മുഖവുമായ രാജു പി. നായരും അറിഞ്ഞു സൈബര്‍ ആക്രമണത്തിന്റെ ചൂട്. ‘നീ ആരെക്കുറിച്ചാണു സംസാരിക്കുന്നത് എന്ന ഓര്‍മവേണം’ എന്നായിരുന്നു കമന്റുകളുടെ സാരം. ഇതിനു മുമ്പ് രാജ് മോഹന്‍ ഉണ്ണിത്താനെതിരേയും രംഗത്തുവന്നു. എന്നാല്‍, ഇനിയും ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താ സമ്മേളനം വിളിച്ച് എല്ലാം വിളിച്ചു പറയുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തിനെതിരേ രംഗത്തുവന്നവര്‍ ഒന്നൊതുങ്ങി.
പക്ഷേ, അപ്പോഴും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ സ്ത്രീകള്‍ക്കെതിരേ രൂക്ഷമായ ആക്രമണം തുടര്‍ന്നു. അതിലൊന്ന് കോണ്‍ഗ്രസില്‍നിന്ന് സിപിഎമ്മിലെത്തിയ ഡോ. സരിന്റെ ഭാര്യ സൗമ്യ സരിന്‍ ആയിരുന്നു. അവര്‍ അതിനെതിരേ കൂസലില്ലാതെ പ്രതികരിച്ചതുപോലെയായിരുന്നില്ല മറ്റുള്ളവരുടെ കാര്യം. സ്മിത ശൈലേഷ് അടക്കമുള്ളവര്‍ക്കെതിരേ പച്ചത്തെറി വിളിച്ചാണ് സൈബര്‍ കൂട്ടം രംഗത്തുവന്നത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളും ആക്രമണത്തിന്റെ ചൂടറിഞ്ഞു. ഇതില്‍ പി.ടി. തോമസിന്റെ ഭാര്യയായ ഉമ തോമസും ബിന്ദു കൃഷ്ണയും എന്തിന് ഷമാ മുഹമ്മദ് അടക്കമുള്ളവരും ക്രൂരമായ ആക്രമണങ്ങള്‍ ഏറ്റുവാങ്ങി.

ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയതും രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി ശരിവയ്ക്കുകയും ചെയ്തതോടെ സൈബര്‍ വെട്ടുക്കിളിക്കൂട്ടം എവിടെയോ ഒളിച്ചു. പലരും പോലീസിന്റെ റഡാറിലാണ്. യുവതിയുടെ ചിത്രം പങ്കുവയ്ക്കാനുള്ള സാഹചര്യമൊരുക്കിയ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാരയര്‍ ഒളിവിലാണ്. 48 മണിക്കൂറിനു മുകളിലായി രാഹുല്‍ ഈശ്വര്‍ വെള്ളം പോലും കുടിക്കാതെ നിരാഹാരത്തിലാണ്. ജയില്‍ വാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ സൈബര്‍ വെട്ടുക്കിളിക്കൂട്ടത്തിന്റെ പിന്തുണയുണ്ടാകില്ല. രാഹുല്‍ വിചാരിച്ചത് സൈബര്‍ വെട്ടുക്കിളിക്കൂട്ടം കേരളം കത്തിക്കുമെന്നായിരുന്നു. നേതൃത്വവും സമൂഹവും എല്ലാം തള്ളിക്കളഞ്ഞതോടെ ഇനി അപമാനിക്കുന്നവര്‍ നേരിടേണ്ടിവരിക കടുത്ത പോലീസ് നടപടികളാകും.
രാഹുലിന്റെ പിആര്‍ വര്‍ക്കിനുവേണ്ടി ലക്ഷങ്ങള്‍ വാങ്ങിയ യുട്യുബര്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊച്ചിയിലെ ഒറ്റ യുട്യൂബര്‍ക്കു മാത്രം നല്‍കിയത് 25 ലക്ഷം രൂപയാണെന്നും ആരോപണമുണ്ട്. ഇയാള്‍ അടുത്തകാലത്തായി രാഹുലിനെ പിന്തുണച്ചു രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഗള്‍ഫില്‍നിന്നുള്ള ലീഗ് പ്രവര്‍ത്തകരില്‍നിന്നും കാര്യമായ പിന്തുണ ഇയാള്‍ക്കുണ്ടെന്നും ആരോപണമുണ്ട്.
പക്ഷേ, റീല്‍സ് സംഘം എന്നു പറയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെട്ടുക്കിളിക്കൂട്ടം ഇന്നലെ ഉച്ചയ്ക്ക് രാഹുല്‍ അകത്താകുമെന്ന് ഉറപ്പായതോടെ പെട്ടിയടച്ചു വീട്ടില്‍ കയറി. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍എസ്യു ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പിന്നീട് എംഎല്‍എയുമായത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവനേതാവിന്റെ പേരു വെളിപ്പെടുത്താതെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയരുന്നത്. പേരു വെളിപ്പെടുത്താതെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. അന്നുതന്നെ രാഹുലിന്റെ പേരു വെളിപ്പെടുത്തി പ്രവാസി എഴുത്തുകാരിയും രംഗത്തെത്തി. പിറ്റേന്ന് ചാറ്റുകളും ഓഡിയോ ക്ലിപ്പും പുറത്തുവന്നു.
ഹൈക്കമാന്‍ഡിനു രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി ചോദിച്ചുവാങ്ങി. പിന്നാലെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിവാദം കെട്ടടങ്ങിയപ്പോഴേക്കും പാലക്കാട് മണ്ഡലത്തിലെത്തി. ഇതിനിടെയാണ് ആരോപണങ്ങള്‍ വീണ്ടുമെത്തിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് മുഖ്യധാര രാഷ്ട്രീയത്തില്‍ കെഎസ്യുവിന്റെ രണ്ടാം നിര നേതാവായി രാഹുലിന്റെ രംഗപ്രവേശം. കെപിസിസി വക്താവ് അല്ലെങ്കിലും അനൗദ്യോഗികമായി രാഹുലിന്റെ മുഖം ടിവി സ്‌ക്രീനുകളില്‍ തെളിഞ്ഞു തുടങ്ങി. കൂടുതലായും കോവിഡ് കാലത്ത്. അവസരം ഉപയോഗപ്പെടുത്തിയ രാഹുല്‍ പാര്‍ട്ടിയുടെ തീപ്പൊരി നേതാവായി വളര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി പല തവണ പൊലീസ് മര്‍ദനത്തിന് ഇരയായി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ ഷാഫി പറമ്പിലുമായി രാഹുല്‍ ഏറെ അടുത്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞപ്പോള്‍ അവിടേക്ക് ഷാഫിക്ക് നിര്‍ദേശിക്കാന്‍ ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണം എന്ന കോണ്‍ഗ്രസ് നിര്‍ദേശം വന്നപ്പോഴും പാലക്കാട്ട് രാഹുലിനെ പിന്‍ഗാമിയാക്കണം എന്ന നിബന്ധന മാത്രമാണ് ഷാഫി പറമ്പില്‍ മുന്നോട്ടുവച്ചത്.
ഇപ്പോള്‍ എം.എ. ഷഹനാസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലോടെ ഷാഫി പറമ്പിലും കടുത്ത പ്രതിരോധത്തിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനു മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും പുച്ഛമായിരുന്നു പ്രതികരണമെന്നുമാണ് എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം ഒറ്റയ്ക്കു വരണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെന്നു പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി. രാഹുലിന്റെ പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍ വീണ്ടും സന്ദേശമയച്ചപ്പോള്‍ വിഷാദം സ്ഫുരിക്കുന്ന ‘സ്‌മൈലി’ ആയിരുന്നു മറുപടിയായി ലഭിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.
രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാള്‍ അതിനെ പരിഹാസപൂര്‍വം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയായിരുന്നു. ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരാളാണ് അവര്‍. കെപിസിസി സംസ്‌കാര സാഹിതിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.
അപ്പോള്‍ ഉത്തരവാദപ്പെട്ട ഒരു പോസ്റ്റിലുള്ള ഒരു വനിതാ പ്രവര്‍ത്തക തന്നെ നിരവധി സ്ത്രീകള്‍ ഇയാളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അതൊക്കെ അവഗണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ ഷാഫി പറമ്പില്‍ പ്രവര്‍ത്തിച്ചെന്നാണു വ്യക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആക്കുക മാത്രമല്ല അതേയാളെ തന്റെ പിന്‍ഗാമയിയായി പാലക്കാട്ടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് മൊത്തത്തിലും എത്തിയ ദുരവസ്ഥയ്ക്കു കാരണക്കാരന്‍ ഷാഫിയുമാണെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയിരിക്കുന്ന ഘട്ടത്തില്‍ ഇങ്ങനെ ഒരു വിവരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്ന് തന്നെ മനസിലാക്കാന്‍ അവസരം കിട്ടിയാല്‍ ഒരു മിനിമം സാമൂഹ്യബോധമുള്ള നേതാവ് ചെയ്യുക അത്തരം ആളുകളെ പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. എന്നാല്‍ അതിന് നേരെ വിപരീതമായ പണിയാണ് ഷാഫി ചെയ്തത്.
ഓഗസ്റ്റില്‍ ഷാഫി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘രാഹുല്‍ വില്‍ ഡൂ ഗ്രേറ്റ് തിംഗ്‌സ്’ എന്നായിരുന്നു ഷാഫിയുടെ വാക്കുകള്‍. ഷാഫി പറഞ്ഞ രാഹുലിന്റെ ആ ഗ്രേറ്റ് തിങ്ങ്‌സ് എന്തൊക്കെയാണെന്ന് കേരളം ഇതിനകം കണ്ടുകഴിഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നു. പാര്‍ട്ടിയുടെ മുഖം മാത്രമല്ല, സ്വന്തം മുഖംകൂടി വെളിപ്പെടുത്തുകയാണു ഷാഫി ചെയ്യുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഇപ്പോള്‍ ക്രിമിനല്‍ പരാതി ലഭിച്ചില്ലെന്നു പറഞ്ഞ് ഭാഗികമായി തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതിനെതിരേയും സമൂഹം രംഗത്തുവന്നിട്ടുണ്ട്.






