KeralaNEWS

വിമാനത്തിലെ പ്രതിഷേധം: സിസിടിവി പരിശോധിക്കണമെന്ന് പ്രതികള്‍; സിസിടിവി ഇല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സംഭവത്തിന്‍െ്‌റ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതികള്‍. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. കേസ് നിലില്‍ക്കില്ലെന്നും മുഖ്യമന്ത്രിയെ ആക്രമിച്ചില്ലെന്നും പ്രതികള്‍ വാദിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

വിമാനത്തിന് അകത്തെ ദൃശ്യം റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു, ദൃശ്യം ലഭിച്ചാല്‍ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി, പ്രോസിക്യൂഷന്‍ ഈ ദൃശ്യം ആവശ്യപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ചെറുവിമാനം ആയതിനാല്‍ സിസി ടിവിയില്ല എന്ന് ഡിജിപി വ്യക്തമാക്കിയപ്പോള്‍, അത് ഇപ്പോള്‍ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗം ആണ് ഈ ആക്രമണമെന്നു ഡിജിപി വാദിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നു. വിമാനം ഇറങ്ങുന്നതിനു മുന്‍പ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികള്‍ അടുത്തേക്ക് വന്നു.ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തില്‍ സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. കേസു വിധി പറയാന്‍ മാറ്റി

അതിനിടെ വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 6 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിമാനത്തിലുണ്ടായ കുറ്റകൃത്യം പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി,

Back to top button
error: