IndiaNEWS

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു, പുതിയ വകഭേദം XE ആണോ എന്ന് ആശങ്ക

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം  കുറയുന്നു എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു.

രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ ഏകദേശം 10 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളില്‍ സ്ഥിരീകരിക്കുന്നത് XE വകഭേദം ആണോ എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് ഗാസിയബാദ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനായി നടത്തണമോ എന്നതിലും ഉടൻ തീരുമാനമുണ്ടാകും.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനിടെ ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. ഡല്‍ഹിക്കൊപ്പം ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം ബാധിക്കുന്നവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്കൂളുകള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്കൂളുകള്‍ വീണ്ടും തുറന്നതോടെ വാക്സിന്‍ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികള്‍ സ്കൂളിലെത്തുന്നതും രോഗബാധ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്.

Back to top button
error: