NEWSPravasiTRENDINGWorld

200 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘത്തെ സുമിയിൽ നിന്നും ഒഴിപ്പിച്ചു

യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. ഒഴിപ്പിച്ചവരില്‍ ഇരുനൂറോളം മലയാളികളുമുണ്ട്. 12 ബസുകളിലായി നീങ്ങിയ ഇന്ത്യന്‍ സംഘത്തെ പോള്‍ട്ടോവ അതിര്‍ത്തി വഴിയാണ് രക്ഷപ്പെടുത്തിയത്. റഷ്യയുടെ വെടിനിര്‍ത്തലിന് പിന്നാലെ രക്ഷാദൗത്യത്തിനായുള്ള മനുഷ്യത്വ ഇടനാഴി ഒരുങ്ങുകയായിരുന്നു. അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ഥികള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തുക.

റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതല്‍ സുമിയില്‍ നിന്ന് പുറത്തുകടക്കാനാവാതെ വിദ്യാര്‍ഥികള്‍ കുടുങ്ങുകയായിരുന്നു. 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സുമിയില്‍ കുടുങ്ങിയത്. യുക്രൈനിന്റെ മറ്റ് പല നഗരങ്ങളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിട്ടും സുമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവിടെയുള്ള കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഷെല്ലാക്രമണം രൂക്ഷമായതിനാല്‍ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച 11 മണിയോടെ റെഡ്ക്രോസിന്റെ സഹായത്തോടെ സുമിയിലെ വിദ്യാര്‍ഥികളെ ബസ് വഴി പോള്‍ട്ടോവയിലേക്കെത്തിച്ചത്.

അതേസമയം മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഒഴിപ്പിക്കുമെന്നും യുക്രൈയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Back to top button
error: