NEWS

വക്ഷസ്സിൽ വിരിഞ്ഞ പൂവ് അഥവാ രഹസ്യ ഭാഗത്തു വീണ സൂചി മുനകൾ

അജീഷ് മാത്യു കറുകയിൽ

കാർട്ടൂൺ: നിപു കുമാർ

ഫാഷൻ ടി.വിയിൽ റാംപ് വാക്ക് കണ്ടു കൊണ്ടിരുന്ന മേൽപ്പാടത്തെ രാജേശ്വരി രാജൻ റിമോട്ട് ചാടിപ്പിടിച്ചു ദൃശ്യങ്ങൾ നിശ്ചലമാക്കിക്കൊണ്ട് കൂട്ടുകാരി സരസമ്മയുടെ കുണ്ടിക്കു കിഴുക്കി.

സ്മാർട്ട് ടി.വി സൂം ചെയ്തു നോക്കിയപ്പോൾ നിശ്ചലയായി നിന്ന മോഡലിന്റെ ഉത്തരാർദ്ധ ഗോളത്തിനു കീഴെ വ്യക്തവും വിടർന്നതുമായ രണ്ടു പുഷ്പങ്ങൾ…! അവർ പരമാവധി വിടർത്തി നോക്കി, പിന്നെ പരസ്പരം ഉറഞ്ഞു ചിരിച്ചു.
ഇങ്ങനെയൊരു പൂവ് ആസ്ഥാനത്തു വരയ്ക്കാൻ മോഡൽ കാണിച്ച ധൈര്യത്തെ മുക്തകണ്ഠം പ്രശംസിച്ച സരസമ്മയെ നോക്കി രാജേശ്വരി രാജൻ ഇതികർത്തവ്യതാ മൂഢയായി. തന്റെ വക്ഷസ്സിനു കീഴിലും അങ്ങനെയൊരു പൂവിടർന്നാൽ ഏറെ നന്നായിരിക്കും എന്ന ചിന്ത രാജേശ്വരി രാജനെ മഥിച്ചു തുടങ്ങിയ വിവരം സരസമ്മയോടു പറയുമ്പോൾ നേരെത്തെ തന്നെ തന്റെ ഉള്ളിലും അങ്ങനൊരു ലഡ്ഡു പൊട്ടിയിരുന്നു എന്നറിയിച്ച് സരസമ്മ രാജേശ്വരിയെ കെട്ടിപ്പിച്ച് ചിരിച്ചു.
സമാന മനസ്ക്കരും വിശാല ചിന്താഗതിക്കാരുമായ അവർ ആഗ്രഹസാഫല്യത്തിനായി കാത്തിരിക്കുന്നവരല്ല.
എത്രയും വേഗം പൂ പച്ച കുത്തുന്ന ഒരു കലാകാരനെ തേടിപിടിക്കാനുള്ള ശ്രമങ്ങളിലേയ്ക്ക് ഇരുവരും ആഴ്ന്നിറങ്ങി. ഇരുമ്പുപാലം ഇറക്കത്തിൽ മൈലാഞ്ചി ഇടുന്നൊരു മൈമുനയെ അല്ലാതെ മറ്റാരെയും അറിയാത്ത ഇരുവരും ടാറ്റൂ വരയ്ക്കുന്ന ഒരാളെ തേടി ഇന്റർനെറ്റിന്റെ സാധ്യതകളിലേയ്ക്കു ഊളിയിട്ടിറങ്ങി.

കൊച്ചിയിലെ കൊച്ചമ്മമാരുടെ പുറം മുതൽ പുറമ്പോക്കു വരെ പച്ചകുത്തുന്ന പ്രശസ്ത സ്ഥാപനത്തിന്റെ പരസ്യത്തിൽ കണ്ണുടക്കി രാജേശ്വരിയും സരസമ്മയും പിന്നെയും പരസ്പരം കെട്ടിപ്പിച്ചു ചീയേർസ് പറഞ്ഞു. പരസ്യത്തിൽ കണ്ട നമ്പർ കുത്തി വിളിക്കുമ്പോൾ മറുതലയ്ക്കൽ നിന്നും ടാറ്റൂ മുറിയൻ, പ്രായമറിയിച്ച പെൺകുട്ടി ആണോയെന്നു മൂന്നു തവണ ഉറപ്പിച്ചു ചോദിച്ചു. കാരണം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഉത്തമപൗരൻ ആയിരുന്നു അയാൾ. സരസമ്മയുടെ പ്രായം കേട്ടപ്പോൾ അല്പം അതൃപ്തിയും കത്തി റേറ്റുമാണ് ടാറ്റൂ മുറിയൻ പറഞ്ഞതെങ്കിലും രാജേശ്വരി രാജന്റെ വയസ്സിൽ ആയാൾ റിബേറ്റും ഡിസ്‌കൗണ്ടും കഴിഞ്ഞൊരു തറവിലയിട്ടു ആപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തു.

രാജേശ്വരി രാജനു കുറഞ്ഞ നിരക്കും തനിക്കു കൂടിയ നിരക്കും കേട്ടു സരസമ്മയ്ക്കു കലി ഇളകിയെങ്കിലും മോഡലിന്റെ മാറിടത്തിലെ വിരിഞ്ഞ പൂവിന്റെ ഭംഗിയിൽ സരസമ്മ ആ കൊതിക്കെറുവിനെ അലിയിച്ചു കളഞ്ഞു. കൊച്ചി ലക്ഷ്യമാക്കി രാജേശ്വരിയുടെ കാർ നൂറേ- നൂറ്റിപത്തിൽ പായുമ്പോൾ മണിക്കൂറുകൾക്കുളിൽ വിരിഞ്ഞു തൂങ്ങാൻ പോകുന്ന പൂവിന്റെ തരിപ്പിലായിരുന്നു രാജേശ്വരിയുടെ മനസ്സ്. പാദസരം വാങ്ങിയപ്പോൾ മുപ്പത്തി എട്ടാമത്തെ വയസിലും അരപ്പാവാടയിട്ട സരസമ്മ വക്ഷസ്സിൽ പൂവിരിഞ്ഞു കഴിഞ്ഞു എങ്ങനെ ആയിരിക്കുമെന്ന ചിന്ത രാജേശ്വരിയിൽ ചിരി വിടർത്തിയെങ്കിലും അതു പുറത്തു കാണിക്കാതെ കാൽ ആക്‌സിലേറ്ററിന്റെ ആഴം നോക്കി ചവിട്ടി കൊച്ചിക്കു വെച്ചു പിടിച്ചു.

പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള ടാറ്റൂ സ്റ്റുഡിയോയിൽ ചെറുപ്പം വിട്ടുമാറാത്ത പയ്യനെ കണ്ടതും സരസമ്മയുടെ ഉള്ളൊന്നു കാളി. തൊഴിൽ ചെയ്യുമ്പോൾ തൊട്ടിത്തരം കാണിക്കാത്തവനാണ് താനെന്ന ടാറ്റൂ പയ്യന്റെ ഉറപ്പിൽ പൂക്കളമൊരുക്കാൻ കഞ്ചുകമില്ലാത്ത സരസമ്മ സൂചിയും പിടിച്ചു നിൽക്കുന്ന പയ്യനു മുന്നിൽ മലർന്നു കിടന്നു. ഇക്കിളിയും എരിപൊരി സഞ്ചാരവുമൊക്കെയായി വര തിമിർക്കവേ സരസമ്മയ്ക്കൊരു പൂതി ഉദിച്ചു. തൊഴിൽ തന്നെ ഉപാസനയെന്നാകിലും കസ്റ്റമറുടെ സംതൃപ്തിയാണ് സ്ഥാപനത്തിന്റെ വിജയമെന്നറിയാവുന്ന പയ്യൻ വേണ്ടിടത്തും വേണ്ടാത്തിടത്തും സൂചി മുന കയറ്റി.
ടാറ്റൂ ചെയ്തിറങ്ങിയ സരസമ്മ തനിക്കു കിട്ടിയ പെർക്കിനെപ്പറ്റി രാജേശ്വരി രാജനോടും ഒന്നു സൂചിപ്പിച്ചു. സരസമ്മയ്ക്കു കൊടുത്ത പൂവ് പയ്യൻ തനിക്കും തരുമെന്നു പ്രതീക്ഷിച്ചു കിടന്ന രാജേശ്വരിയുടെ ഉള്ളിലിരിപ്പു പിടികിട്ടാതെ വെറും പൂ വരച്ചു പയ്യൻ രാജേശ്വരിയെ മടക്കുമ്പോൾ സ്വതേ സ്ത്രീ സഹജമായ അസൂയ രാജേശ്വരിയുടെ ഉള്ളിലും നാമ്പിട്ടു.

രാജേശ്വരിയുടെ നേതൃത്വത്തിൽ പത്ര മൈക്കിനു മുന്നിൽ ഒരു പറ്റം വനിതാ രത്നങ്ങൾ പാമ്പു ചീറും പോലെ ഫണം വിടർത്തി നിന്നാടി. ഒരു ദുർബല നിമിഷത്തെ തൊഴിലുമായി വേർതിരിക്കാൻ കഴിയാത്ത ടാറ്റൂ പീഡകൻ പൂക്കുല പോലെ വിറച്ചു. എരിവും പുളിയുമുള്ള വാർത്ത കച്ചവടത്തിനു വേണ്ട എഴുത്താളൻമാർ പമ്മനെ തോൽപ്പിക്കാൻ കൊട്ടേഷനെടുത്തപോലെ വാർത്തകൾക്കു ചൂരും ചൂടും നൽകി.

വേണ്ടാത്തിടത്തു പൂവിരിയിച്ച സരസമ്മയെ കിടപ്പറയിൽ കയറുന്നതിൽ നിന്നും കർഫ്യു പ്രഖ്യാപിച്ചു കെട്ടിയോൻ കണ്ടം വഴി ഓടി. ടാറ്റൂ കടയിലെ സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക്ക് പോലീസ് പിടിച്ചെടുത്തെന്നറിഞ്ഞതും രാജേശ്വരി രാജൻ പരാതി പിൻവലിച്ചു പിന്നോക്കം പാഞ്ഞു.
കരവിരുതുള്ള സൂചി വെച്ചു കലയുടെ കളിത്തട്ടൊരുക്കുന്നതു കണ്ടു കണ്ണ് തള്ളിയ പോലീസ് ഏമാന്മാർ ടാറ്റൂ പയ്യനെ കൈ കുലുക്കി അഭിനന്ദിച്ചു.

വേണ്ടാത്തിടത്തു വിരിഞ്ഞ പൂവു പോലെ ഏറെ പ്രമാദമായ ഒരു പീഡനം കൂടി പഴങ്കഥയാകുന്നു. എത്രത്തോളം ഗോപ്യമായിടത്തു പൂ വിരിയുന്നുവോ അത്രത്തോളം പീഡനത്തിനും പിടിച്ചു പറിക്കുമുള്ള സാധ്യതയും കൂടുതലാകുന്നു ജാഗ്രതൈ !

Back to top button
error: