FoodLIFE

തീരദേശത്തിന് ഭീഷണിയായി കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം

തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുകയാണു കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം.ഈ നിയമത്തിലെ ചില വ്യവസ്‌ഥകള്‍ ഇങ്ങനെയാണ്‌:
– സര്‍ക്കാര്‍ വിജ്‌ഞാപനം ചെയ്‌തിട്ടുള്ള ലാന്‍ഡിങ്‌ സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ലേലക്കാരന്‍ വഴിയല്ലാതെ മല്‍സ്യ ലേലം നടത്താന്‍ പാടില്ല.
– ലേല കമ്മീഷനായി മല്‍സ്യ വിലയുടെ 5 % ഈടാക്കും. ഇതിന്‌ വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷാര്‍ഹനാകും.
– ആദ്യതെറ്റിന്‌ രണ്ടു മാസം തടവോ, ഒരു ലക്ഷം പിഴയോ, രണ്ടും കൂടിയോ.
രണ്ടാമത്തെ തെറ്റിന്‌ ഒരു വര്‍ഷം തടവോ, 3 ലക്ഷം പിഴയോ, രണ്ടും കൂടിയോ.
പിന്നീടുള്ള ഓരോ തെറ്റിനും ഒരു വര്‍ഷം തടവോ, 5 ലക്ഷം പിഴയോ, രണ്ടും കൂടിയോ ആണ്‌ ശിക്ഷ.
– മല്‍സ്യബന്ധനം കഴിഞ്ഞാലുടന്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന വിധത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, ഈ മല്‍സ്യം നിയമവിധേയമായ തരത്തില്‍ പിടിച്ചതാണെന്നും, ഭക്ഷ്യയോഗ്യമാണെന്നും ഫിഷറീസ്‌ എക്‌സ്‌റ്റന്‍ഷന്‍ ഓഫിസറില്‍ നിന്നും സാക്ഷ്യപത്രം വാങ്ങിയാലേ ലേലം ചെയ്‌തു വില്‍പ്പന നടത്താന്‍ കഴിയുകയുള്ളു.അല്ലാത്ത പക്ഷം മല്‍സ്യം പിടിച്ചവനും, ലേലം ചെയ്‌തവനും ശിക്ഷാര്‍ഹനാണ്‌.
കൊച്ചു വെളുപ്പാന്‍ കാലത്ത്‌ വള്ളം തള്ളി കടലില്‍പ്പോയി മീന്‍ പിടിച്ച്‌ കൊണ്ടുവരുന്നവനും വൈകിട്ട്‌ വല നീട്ടി രാത്രി പത്തു മണിയോടെ കരയ്‌ക്കടുക്കുന്ന നീട്ടുവലക്കാരനും, പരമ്ബരാഗതമായി വീടിനടുത്തുനിന്ന്‌ ആരംഭിക്കുന്നതും, ഫിഷ്‌ ലാന്‍ഡിങ്‌ സെന്ററുകളെ ആശ്രയിക്കേണ്ടാത്തതുമായ കമ്ബവല, ഒഴുക്കുവല തെര്‍മോകോള്‍ അഥവ പൊന്ത്‌ തുടങ്ങിയവയില്‍ ലഭിക്കുന്ന മല്‍സ്യം അവിടെ തന്നെയാണ്‌ ലേലം ചെയ്യുന്നത്‌. ഇനി അത്‌ കെട്ടിച്ചുമന്ന്‌ ഫിഷ്‌ ലാന്‍ഡിങ്‌ സെന്ററിലുള്ള ലേലക്കാരന്‌ മുന്നിലെത്തിച്ചാലേ വില്‍ക്കാന്‍ കഴിയു. അതിനായി 5 % കമ്മീഷനും നല്‍കണം.
ഇതോടെ തീരമേഖലയില്‍ ഉണക്ക മത്സ്യ സംസ്കരണകേന്ദ്രങ്ങളും കുറഞ്ഞു തുടങ്ങി.കടലോരമേഖലയില്‍ മുമ്ബുണ്ടായിരുന്ന മീന്‍ചാപ്പകളില്‍ പലതും ഇന്ന് വിസ്മൃതിയി​ലായി.അതുകൊണ്ടുതന്നെ ഗുണനിലവാരമില്ലാത്ത ഉണക്കമീന്‍ മലയാളിയുടെ തീന്മേശയില്‍ എത്താനുള്ള സാദ്ധ്യതയും കൂടുതലാണ്.അന്യസംസ്ഥാനത്തുനിന്ന് വരുന്ന ഉണക്കമീന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സംസ്കരിക്കുന്നതാണെന്ന ആക്ഷേപവും നില നില്‍ക്കുന്നുണ്ട്.
പച്ചമീന്‍ പഴകിയതോ രാസവസ്തുക്കള്‍ ചേര്‍ത്ത് സംസ്കരിച്ചതോ ആണെങ്കില്‍ നശിപ്പിക്കാനും കേസ് എടുക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഉണക്കമീനിന്റെ കാര്യത്തില്‍ ഇത്തരം ഗുണനിലവാര പരിശോധകളൊന്നുമില്ല.

പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്. കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസം കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ.
എന്നിരുന്നാലും, ഇവയിലെ മായം നേരിട്ട് അറിയാൻ പ്രയാസമാണ്. കാരണം, ഇവയിൽ ചേർക്കുന്നത് രാസമാലിന്യങ്ങളാണ്.ഇവ സംസ്കരണപ്രക്രിയ കഴിഞ്ഞ ഉത്പന്നമാണെന്നതും ഉപ്പിന്റെ രൂക്ഷത മുന്നിട്ടു നിൽക്കുന്നു എന്നതും മായം കണ്ടെത്താൻ പ്രയാസകരവുമാവുന്നു.

Back to top button
error: