ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ന്ന സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റിന് ബന്ധമുണ്ടെന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ വെളിപ്പെടുത്തല്‍.കേസിലെ പ്രതികളും ബിജെപി പ്രവര്‍ത്തകരുമായ കല്ലിശ്ശേരി പാറതാഴ്‌ചയില്‍ പി ടി ലിജു, വാഴാര്‍മംഗലം ഇടവൂര്‍ മഠത്തില്‍ ഗീതാനന്ദന്‍, ഉമയാറ്റുകര കാവില്‍ പള്ളത്ത്മഠത്തില്‍ കെ ടി സജീഷ്, പാണ്ടനാട് മുതവഴി ചിത്രത്തൂര്‍മഠത്തില്‍ എസ് ശരത്കുമാര്‍ എന്നിവരാണ് ഇത് സംബന്ധിച്ച് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസിന് മൊഴി നൽകിയത്.തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും കാട്ടി ഇവര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
2011 ഒക്‌ടോബര്‍ 19 രാത്രിയാണ് ക്ഷേത്രത്തിൽ നിന്നും താഴികക്കുടം മോഷണം പോകുന്നത്.അന്ന് ക്ഷേത്രം ഉള്‍പ്പെടുന്ന കരയോഗത്തിന്റെയും പ്രസിഡന്റായിരുന്നു ഇപ്പോഴത്തെ ബിജെപി ജില്ലാ പ്രസിഡന്റ്.താഴികക്കുടത്തില്‍ വിലപിടിപ്പുള്ള ഇറിഡിയം ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്ന വിവരം ഇദ്ദേഹം ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് പുറത്തുവിട്ടത്. ഇതോടെ താഴികക്കുടം വാങ്ങാന്‍ പല സ്വകാര്യകമ്ബനികളും കോടികള്‍ വാഗ്ദാനം ചെയ്‌തതായി അറിവുണ്ടെന്ന് പരാതിയിലുണ്ട്.തുടർന്ന് കരയോഗം കമ്മിറ്റി കാവലിന് 10 പേരെ നിയോഗിച്ചിരുന്നു.പക്ഷെമോഷണം നടക്കുന്നതിന് ഒരാഴ്‌ച മുമ്ബ് കാവല്‍ക്കാരെ ഒഴിവാക്കി-പരാതിയിൽ പറയുന്നു.