NEWS

പെരുന്തേനീച്ചയുടെ ആക്രമണത്തിൽ രണ്ടുപേര്‍ മരിച്ചു, നാലുപേർക്ക് പരിക്ക്

അകത്തേത്തറ വിശാലാക്ഷി മന്ദിരത്തില്‍ ശരവണന്‍, കൊഴിഞ്ഞാമ്പാറ വെള്ളച്ചികുളം കെ. കൃഷ്ണന്‍ എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. കാറ്ററിങ് ജോലിക്കാരനായ ശരവണന്‍ പരിചയക്കാരനായ ശിവദാസൻ്റെ വീട്ടില്‍ ഓര്‍ഡർ എടുക്കാൻ എത്തിയപ്പോഴാണ് പെരുന്തേനിച്ച ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ സുഹൃത്തിനൊപ്പം തെങ്ങിന്‍തോട്ടം നോക്കാന്‍ പോയപ്പോഴാണ് കൃഷ്ണൻ പെരുന്തേനീച്ചയുടെ ആക്രമണത്തിനിരയായത്

പാലക്കാട്: പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. കൊഴിഞ്ഞാമ്പാറയിലും അകത്തേത്തറയിലുമാണ് തേനീച്ച ആക്രമകാരികളായത്.
തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിലൊരാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അകത്തേത്തറ ചെക്കിനിപ്പാടം വിശാലാക്ഷി മന്ദിരത്തില്‍ കനകന്റെ മകന്‍ ശരവണന്‍ (46),   കോഴിഞ്ഞാമ്പാറ വെള്ളച്ചികുളം കെ. കൃഷ്ണന്‍ (50) എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്.

അകത്തേത്തറയിലുണ്ടായ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റ നാഗമ്പള്ളത്ത് വീട്ടില്‍ ശിവദാസന്‍, ശിവദാസന്റെ ഭാര്യ വിമല, മരുമകന്‍ ശ്രീജിത്ത്, ശിവദാസന്റെ സഹോദരന്‍ മുരുകന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് അകത്തേത്തറയില്‍ തേനീച്ചയിളകിയത്. തെക്കേത്തറയിലെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിലെ തേനീച്ചക്കൂടിളകിയാണ് സംഭവം. മരിച്ച ശരവണന്‍ അകത്തേത്തറ എന്‍ജിനിയറിങ് കോളജ് ഹോസ്റ്റലിലെ പാചകക്കാരനാണ്. കാറ്ററിങ് ജോലി ചെയ്യുന്നുമുണ്ട്. പരിചയക്കാരനായ ശിവദാസന്റെ വീട്ടില്‍ കാറ്ററിങ്ങിന്റെ ഓര്‍ഡറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിക്കാൻ എത്തിയതായിരുന്നു ശരവണന്‍.

വീട്ടില്‍നിന്നിറങ്ങി ബൈക്കെടുത്ത് തിരിച്ചുപോകുന്നതിനിടെയാണ് തേനീച്ചകള്‍ കൂട്ടത്തോടെ എത്തിയത്. തേനീച്ചകള്‍ ശരവണനെ തലയിലും ശരീരമാകെയും വളഞ്ഞു പൊതിഞ്ഞു. ഉടനെ ശിവദാസന്റെ വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവരെയുള്‍പ്പെടെ കൂട്ടത്തോടെയെത്തിയ തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു.

നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട്ടുപരിസരത്തേക്ക് അടുക്കാന്‍കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന്, ചാക്കുകളും തീപ്പന്തവുമൊക്കെ കൊളുത്തിയാണ് തേനീച്ചകളെ അകറ്റിയത്. ശേഷം നാട്ടുകാര്‍ വാതില്‍ തുറന്ന് വീട്ടിലുള്ളവരെ ആശുപത്രിയില്‍ എത്തിച്ചു. പരിസരത്തുള്ള നിരവധിപേര്‍ക്ക് കുത്തേറ്റെങ്കിലും ഇവര്‍ക്ക് സാരമായ പരിക്കില്ല. സംഗീതയാണ് ശരവണന്റെ ഭാര്യ. മക്കള്‍: ധനലക്ഷ്മി, സൗമ്യ.

കൊഴിഞ്ഞാമ്പാറയില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം തെങ്ങിന്‍തോട്ടം നോക്കാന്‍ പോയതായിരുന്നു കൃഷ്ണന്‍. കൂട്ടത്തോടെയെത്തിയ തേനീച്ചകളുടെ കുത്തേറ്റ് അവശനായ കൃഷ്ണനെ ഒഴലപ്പതിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന്, നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും
എത്തിച്ചെങ്കിലും ഉച്ചക്ക് രണ്ടു മണിയോടെ മരിച്ചു.

Back to top button
error: