KeralaLead NewsNEWS

ഒമിക്രോണ്‍ പ്രതിരോധം; കൊച്ചി വിമാനത്താവളത്തിൽ അരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം

നെടുമ്പാശേരി: വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് അര മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

റാപിഡ് പിസിആര്‍ പരിശോധനാ ഫലമാണ് അരമണിക്കൂറിനുള്ളില്‍ ലഭ്യമാക്കുക. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം അഞ്ചു മണിക്കൂറിനുള്ളിലും ലഭ്യമാക്കും. ആര്‍ടിപിസിആര്‍ പരിശോധനാഫലം ലഭ്യമാക്കാന്‍ അഞ്ചുമണിക്കൂര്‍ വേണ്ടിവരും.ഒരേസമയം 350 വീതം ആര്‍ടിപിസിആര്‍, റാപിഡ് പിസിആര്‍ പരിശോധനകള്‍ക്കാണ് സൗകര്യം ഒരുക്കിയത്. രോഗസാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ടു ശതമാനം ആളുകള്‍ക്കുമാണ് ഇവിടെ പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ വീട്ടിലേക്കു പോകുന്നതിനു തടസമില്ല.

ആര്‍ടിപിസിആര്‍ ഫലം വരുന്നതു വരെയുള്ള കാത്തിരിപ്പു സമയം യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ക്കായി മൂന്നു ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് പരിശോധനകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ആണ് ഈടാക്കുന്നത്. ഏതു പരിശോധന വേണമെന്നു യാത്രക്കാര്‍ക്ക് തീരുമാനിക്കാം. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ വിമാനത്തിനുള്ളില്‍ തന്നെ യാത്രക്കാരെ അറിയിക്കും. റിസ്‌ക് വിഭാഗത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: