NEWS

കോൺഗ്രസ് അയഞ്ഞപ്പോൾ ജോജു മുറുകി, ആരോപണങ്ങള്‍ പരസ്യമായി പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് നയം വ്യക്തമാക്കി നടൻ

മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയോടെ പെരുമാറി, അസഭ്യം പറഞ്ഞു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ജോജുവിനെതിരെ കോൺഗ്രസ് ഉന്നയിച്ചത്. ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കൊണ്ട് ഒത്തുതീർപ്പിനു സാധ്യമല്ലെന്നാണ് ജോജു വൃക്തമാക്കുന്നത്

കൊച്ചി: കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ് തീർത്തു പറഞ്ഞു.
നടൻ മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയോടെ പെരുമാറി, അസഭ്യം പറഞ്ഞു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചത്. ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറല്ലെന്നാണ് ജോജു വൃക്തമാക്കുന്നത്.

“കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നൽകാനും അവർ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം” ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു.

ഒത്തുതീർപ്പിന് ചില വ്യവസ്ഥകൾ ജോജു മുന്നോട്ട് വെച്ചു. കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണമെന്നാണ് ജോജു ജോർജിന്റെ നിലപാട്.

അതീവഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ജോജുവിനെതിരെ ഉയർത്തിയത്.

ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിൻവലിക്കണമെന്നുമാണ് ജോജു ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ മാത്രം ഒത്തുതീർപ്പിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് ജോജുവിന്റെ നിലപാടെന്ന് ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ വ്യക്തമാക്കുന്നു.

എന്തായാലും ഒത്തുതീർപ്പ് സാധ്യത പൂർണമായും അടഞ്ഞിട്ടില്ല. കോൺഗ്രസ് നേതാക്കളിൽ നിന്ന് വരാനിരിക്കുന്ന പ്രസ്താവനയെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി നടപടികൾ എന്ന സൂചനയാണ് രഞ്ജിത്ത് മാരാർ നൽകുന്നത്.

ഡി.സി.സി യോഗം നടക്കുകയാണ്. യോഗത്തിന് ശേഷം കേസുമായി ബന്ധപ്പെട്ട പ്രസ്താവന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജോജുവിന് കൂടി അംഗീകരിക്കാനാവുന്നതാണെങ്കിൽ കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കും. അല്ലാത്തപക്ഷം കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ജോജു ജോർജിന്റെ തീരുമാനം.

Back to top button
error: