Lead NewsNEWS

ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഇനി ഒരു കോടി രൂപവരെ പിഴ

ന്യൂഡല്‍ഹി: ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഇനി ഒരു കോടി രൂപവരെ പിഴ ലഭിക്കാം. നിയമലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്തു. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍െ ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്. ലംഘനങ്ങള്‍ക്ക് ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും.

ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് എതിരായ അപ്പീലുകള്‍ ഡിസ്പ്യൂട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്ലേറ്റ് ട്രൈബ്യൂണലില്‍ നല്‍കണം. ലംഘനങ്ങളില്‍ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെയെങ്കിലും സര്‍വീസ് വേണം.

നിയമം, മാനേജ്‌മെന്റ്,ഐടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ വിദഗ്ധ പരിചയമുണ്ടായിരിക്കണം. പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിര്‍ദേശിക്കാം. നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്.

Back to top button
error: