NEWSTRENDING

കോടിയേരിയുടേത് പടിയിറക്കമല്ല, അവധി കഴിഞ്ഞ് തിരികെയെത്തും-എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയില്‍ പ്രവേശിച്ചത് വലിയ വാര്‍ത്തയാവുകയാണ്. മകന്‍ ബിനീഷിന്റെ കേസില്‍ ഉത്തരം മുട്ടിയാണ് കോടിയേരി പടിയിറങ്ങുന്നതെന്ന് പലയിടത്ത് നിന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കോടിയേരി അവധിയില്‍ പ്രവേശിച്ചതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കോടിയേരി ബാലാകൃഷ്ണന് ശാരീരകമായി ബുദ്ധിമുട്ടുകളുണ്ട്. തുടര്‍ ചികിത്സകളും ചെയ്യേണ്ട സമയമായിട്ടുണ്ട്. അതിനാല്‍ അദ്ദേഹം പാര്‍ട്ടി സെക്രട്ടേറിയറ്റിനോട് അവധിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളുള്ളതു കൊണ്ടാണ് കോടിയേരി ബാലകൃഷ്ണനെ അവധിയില്‍ പോവാന്‍ അനുവദിച്ചത്. അദ്ദേഹം പാര്‍ട്ടിയുടെ കരുത്തുറ്റ സാരഥിയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിയ ശേഷം തിരികെയെത്തും. കോടിയേരിയുടെ ഒഴിവില്‍ പാര്‍ട്ടി സെക്രട്ടറി ചുമതല എ.വിജയരാഘവന് നല്‍കിയിട്ടുണ്ട്. രാഷ്ടീയ കുപ്രചരണങ്ങളെ പാര്‍ട്ടി മുന്‍പ് നേരിട്ടതു പോലെ തന്നെ നേരിടും. ഇതൊന്നും പാര്‍ട്ടിയെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പാര്‍ട്ടിയും സംസ്ഥാനവും ഒരു തിരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുകയാണ്. ഈ അവസരത്തില്‍ പാര്‍ട്ടി സെക്രട്ടറി മാനസികമായും ശാരീരകമായും ആരോഗ്യവാനാവണം. തനിക്ക് മാനസികവും ശാരീരികവുമായ ആ ആരോഗ്യം നഷ്ടപ്പെട്ടുവെന്ന് പാര്‍ട്ടി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓരോ സ്ഥാനാര്‍ത്ഥിയും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും വീടുകളില്‍ ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. ജനങ്ങളോട് കാര്യങ്ങള്‍ സംവദിക്കുന്നതിനിടയില്‍ അവര്‍ തിരിച്ച് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലിലല്ലേ എന്ന് ചോദിക്കാന്‍ ഇടയുണ്ട്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഇതിന്റെ അപമാനം നേരിടേണ്ട ഗതിയാണ്. താന്‍ മൂലം ഒരു പാര്‍ട്ടി പ്രവര്‍ത്തകന് പോലും അപമാനം ഉണ്ടാവരുത്, ഇ.ഡി കസ്റ്റഡിയിലുള്ള മകന് വേണ്ടി ഇടപെടാന്‍ എനിക്കിടപെടാനും പറ്റില്ല അങ്ങനെ ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപം ഉയരും. ഒരുവേള തന്റെ ആവശ്യം നേരത്തെ അംഗീകരിച്ച് അവധിയില്‍ പ്രവേശിച്ചിരുന്നുവെങ്കില്‍ ബിനീഷിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടിയും വരുമായിരുന്നില്ല. കാരണം സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെന്ന നിലയ്ക്കാണ് ബിനീഷിന്റെ കാലാവധി നീളുന്നത്-കോടിയേരി പറഞ്ഞു

കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് പ്രത്യക്ഷത്തില്‍ പറയുമ്പോഴും സജീവ രാഷ്ട്രീയത്തില്‍ താനിനി ഉണ്ടാവില്ല എന്നുള്ള സൂചനയാണ് അദ്ദേഹത്തിന്റെ അടുത്ത് വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. കോടിയേരി സ്ഥാനം ഒഴിഞ്ഞാല്‍ ഇനി ആരാവണം പാര്‍ട്ടി സെക്രട്ടറി എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി തന്നെയാണ് എ.വിജയരാഘവന്റെ പേര് പാര്‍ട്ടി സെക്രട്ടറി പോസ്റ്റിലേക്ക് നിര്‍ദേശിച്ചത്. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നറുക്ക് വീഴുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുക്കം ചുമതല വിജയരാഘവന്റെ ചുമലിലെത്തുകയായിരുന്നു. കണ്ണൂര്‍ വിഭാഗം ഒരുവേള ഗോവിന്ദന്‍ മാസ്റ്ററെയും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാവാം

Back to top button
error: