NEWS

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക തെളിവ്; ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയും വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്‌

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുളള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ ചാറ്റുകള്‍ കേസില്‍ വളരെ നിര്‍ണായകമാകും. പണമിടപാടില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴി പൊളിക്കുന്നതാണ് സന്ദേശങ്ങള്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കി. 2019 ഫെബ്രുവരി 8ാം തീയതിയുള്ള ചാറ്റു പ്രകാരം സ്വപ്ന 35 ലക്ഷം രൂപയുമായാണു വന്നതെന്നും ഇതില്‍ എത്ര രൂപ ബാങ്കില്‍ നിക്ഷേപിച്ചു എന്നുമുള്ള വിവരങ്ങള്‍ ശിവശങ്കറുമായി വേണുഗോപാല്‍ കൈമാറുന്നുണ്ട്. ഇത്തരത്തില്‍ സ്വപ്ന ഓരോ തവണ വേണുഗോപാലിനെ കാണുമ്പോഴും ശിവശങ്കറിനു സന്ദേശങ്ങള്‍ കൈമാറിയിരുന്നു എന്നാണ് ചാറ്റില്‍ നിന്നും വ്യക്തമാകുന്നത്.

ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഫോണുകള്‍ പരിശോധിച്ചതില്‍നിന്നാണ് നിര്‍ണായക ചാറ്റുകള്‍ ഇഡിക്കു ലഭിച്ചത്.

വേണുഗോപാലുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നായിരുന്നു ഇഡിക്ക് ശിവശങ്കര്‍ കൊടുത്ത മൊഴി. ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ പുറത്തുവരുന്നതോടെ സ്വപ്നയുടെ പണമിടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നു എന്നാണു വ്യക്തമാകുന്നത്.
വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് ശിവശങ്കറിന് സ്വപ്‌നയുമായി വളരെ അടുത്തബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്.

Back to top button
error: