NEWS

പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍; പ്രകടന പത്രിക പുറത്തിറക്കി ആര്‍ജെഡി

പാറ്റ്ന: പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി പ്രകടന പത്രിക പുറത്തിറക്കി ആര്‍ജെഡി. തൊഴില്‍ വാഗ്ദാനത്തിനു പുറമെ കൃഷി, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. നടപ്പാക്കാനാകുന്ന കാര്യങ്ങളേ മുന്‍പോട്ട് വെച്ചിട്ടുളളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും പ്രകടന പത്രിക പുറത്തിറക്കിയ തേജസ്വി യാദവ് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മദ്യമാഫിയ പിടിമുറുക്കിയെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിത്യാനന്ദ റായ് തുടങ്ങിയവര്‍ ഇന്ന് നിതീഷ് കുമാറിന്റെ റാലികളില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ബിഹാറിലെ ബിജെപിയുടെ പ്രകടന പത്രികയില്‍ പത്തൊന്‍പതു ലക്ഷം പേര്‍ക്ക് ജോലിയും സൗജന്യ കോവിഡ് വാക്സിനും വാഗ്ദാനം ചെയ്തിരുന്നു.
കോവിഡ് വാക്സിന്‍ ഉത്പാദനത്തിന് തയാറാകുന്ന മുറയ്ക്ക് ബിഹാറില്‍ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കുമെന്നും പത്രികയില്‍ പറഞ്ഞിരുന്നു.

മൂന്നു ലക്ഷം അധ്യാപകജോലി, ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴില്‍, ബിഹാറിനെ ഐടി ഹബ്ബാക്കി കഴിയുമ്പോള്‍ 5 ലക്ഷം തൊഴില്‍, കാര്‍ഷിക ഹബ്ബാക്കി മാറ്റിയതിനു ശേഷം 10 ലക്ഷം തൊഴില്‍ എന്നിങ്ങനെയാണ് ബിജെപി ‘സങ്കല്‍പ്പ പത്രിക’യില്‍ ഉറപ്പു നല്‍കുന്നത്. ഒരു കോടി വനിതകളെ സ്വയം പര്യാപ്തരാക്കും, ഒന്‍പതാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി മേശ ലഭ്യമാക്കും, 30 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും ഇവയൊക്കെയാണ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്.

Back to top button
error: