NEWS

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ?; ബാബറി മസ്ജിദ് കേസില്‍ ശശി തരൂര്‍

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. കുറ്റകൃത്യത്തിനായി പ്രേരിപ്പിക്കുന്നത് കുറ്റമല്ലേയെന്നും തരൂര്‍ ചോദിച്ചു.

ഇന്നലെയാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുണ്ടിയിരുന്നത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു.

27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികളായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.

വിനയ് കട്യാര്‍, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധര്‍മദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയിയത്. അതേസമയം, എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യഗോപാല്‍ ദാസ്, സതീഷ് പ്രധാന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിധി പ്രസ്താവം കേട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കിൽ ദില്ലി കലാപത്തെത്തുടർന്നുള്ള കേസ് പിന്നെ എന്താണ് ?

https://www.facebook.com/ShashiTharoor/posts/10158076624813167

Back to top button
error: