കടൽവെള്ളം ചൂടാകുന്നു ; തീരദേശത്ത് മത്സ്യം കിട്ടാനില്ല; തൊഴിലാളികൾക്ക് തിരിച്ചടിയായി ഇന്ധന വില വർദ്ധനവും

ആലപ്പുഴ:കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ ഗൗരവമായി ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികൾ. പകൽ താപനില ഉയരുന്നതോടെ തീരക്കടലിൽ ‘ചൂടുനീർ’ രൂപപ്പെടുകയും ഇതിന്റെ ഫലമായി മത്തി ഉൾപ്പെടെയുള്ള തണുത്ത ജലത്തിൽ കഴിയുന്ന മത്സ്യങ്ങൾ ആഴക്കടലിലേക്കു നീങ്ങുകയും ചെയ്തതോടെ തീരദേശത്ത് മത്സ്യലഭ്യത കുത്തനെ കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടലിൽ പോകുന്നവർക്ക് മുൻപത്തെപ്പോലെ മീൻ ലഭിക്കാത്തത് തൊഴിലാളികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു. കഠിനമായ ചൂടിൽ കടലിലിറങ്ങേണ്ടിവരുന്നതും, ഇറങ്ങിയാലും ആവശ്യത്തിനു മത്സ്യം ലഭിക്കാത്തതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ഇൻബോർഡ്, ഔട്ബോർഡ് വള്ളങ്ങൾ, പൊന്തുവള്ളങ്ങൾ എന്നിവയിലായി ജില്ലയിൽ ഏകദേശം മുപ്പതിനായിരത്തിലധികം ആളുകൾ ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ എൽനിനോ പ്രതിഭാസവും നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. കടൽജലത്തിന്റെ താപനില ഉയരുന്നതിന് പുറമേ കടൽപ്രവാഹങ്ങളുടെ സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നു. ഇതോടെ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും ഭക്ഷണ ശൃംഖലയും താളംതെറ്റുന്നതായി വിദഗ്ധർ പറയുന്നു.
നിലവിൽ തീരപ്രദേശത്ത് കൂടുതലായി ലഭിക്കുന്നത് മത്തി, കൊഴുവ എന്നിവയാണെങ്കിലും ലഭ്യത മുൻകാലത്തേതിന്റെ പകുതിപോലുമില്ലെന്നാണ് തൊഴിലാളികളുടെ വിലയിരുത്തൽ. സാധാരണയായി 28 ഡിഗ്രി സെൽഷ്യസിനു താഴെ താപനിലയുള്ള സാഹചര്യത്തിലാണ് മത്തി കൂടുതൽ കാണപ്പെടുന്നത്. താപനില ഉയരുമ്പോൾ മത്സ്യം ആഴക്കടലിലേക്ക് മാറുന്നതാണ് സ്വഭാവം.
വിലയിലും ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. ഒരാഴ്ച മുൻപ് നൂറ് രൂപയ്ക്ക് ലഭിച്ചിരുന്ന മത്തിക്ക് ഇപ്പോൾ വലുപ്പത്തിനനുസരിച്ച് 300 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില കുത്തനെ ഉയരുകയാണ്.
ഇതിനൊപ്പം കടൽപ്പന്നികളുടെ ആക്രമണഭീതിയും തൊഴിലാളികളെ ആശങ്കയിലാക്കുന്നു. ഇവ മത്സ്യങ്ങളെ ഭക്ഷിക്കുകയും മത്സ്യബന്ധന വലകൾ നശിപ്പിക്കുകയും ചെയ്യുന്നതോടെ വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. ഒരുകിലോ വലയുടെ വില 1,180 രൂപ വരെയാണ്. ആയിരം കിലോ വരെ ഭാരമുള്ള വലകൾ ഉപയോഗിക്കുന്നതിനാൽ പുതിയ വല ഒരുക്കാൻ പത്ത് ലക്ഷത്തോളം രൂപ വരെ ചെലവാകുന്ന സാഹചര്യമുണ്ട്. വല തുന്നാൻ തന്നെ 20–25 ദിവസം ഇരുപതിലധികം തൊഴിലാളികളുടെ പരിശ്രമം ആവശ്യമാണ്.
വരുമാനം കുറഞ്ഞ സമയത്ത് വല നശിക്കുന്നത് വലിയ ബാധ്യതയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. “ഇപ്പോൾ കടലിലിറങ്ങുന്നത് തന്നെ വലിയ അപകടമാണ്. മത്സ്യം കിട്ടുന്നില്ല, കിട്ടിയാലും ചെലവ് കൂടുതലാണ്,” എന്നാണ് തൊഴിലാളികളുടെ പ്രതികരണം.
മറ്റൊരു വലിയ തിരിച്ചടിയായി മണ്ണെണ്ണ വില ഉയർന്നതും മേഖലയെ ബാധിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ 52 രൂപയിലധികമാണ് വർധനവുണ്ടായത്. ഇതോടെ ലിറ്ററിന് നിലവിലെ വില 155 രൂപയ്ക്കും മുകളിലെത്തി. യുദ്ധത്തെത്തുടർന്നുള്ള ആഗോള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വില ഉയർത്തിയതെന്നാണ് വിശദീകരണം.
9.9 എച്ച്.പി. മോട്ടോറുകളുള്ള വള്ളങ്ങൾക്ക് സബ്സിഡി നിരക്കിൽ (70–75 രൂപ) മാസത്തിൽ 140 ലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ വിതരണം താളംതെറ്റിയിരിക്കുകയാണ്. പലപ്പോഴും 50–60 ലിറ്റർ മാത്രമാണ് ലഭിക്കുന്നത്. മത്സ്യഫെഡിന്റെ അധിക സബ്സിഡിയും നിലവിലുണ്ടെങ്കിലും അത് വളരെ കുറച്ച് ദിവസങ്ങൾക്കു മാത്രമാണ് ആശ്വാസമാകുന്നത്.
ഒരു വള്ളം കടലിലിറക്കാൻ 75 മുതൽ 150 ലിറ്റർ വരെ മണ്ണെണ്ണ ആവശ്യമുണ്ട്. ഇതിന് മുമ്പ് 7,500 മുതൽ 15,000 രൂപ വരെ ചെലവായിരുന്നെങ്കിൽ ഇപ്പോൾ അത് 11,000 മുതൽ 22,000 രൂപ വരെ ഉയർന്നിട്ടുണ്ട്. മത്സ്യം ലഭ്യത കുറയുകയും ഇന്ധനച്ചെലവ് കൂടുകയും ചെയ്തതോടെ പല വള്ളങ്ങളും കരയ്ക്കിരുത്തേണ്ട സാഹചര്യമാണുണ്ടായത്.
ജില്ലയിലെ വള്ളങ്ങൾ ഹാർബറുകളുടെ അഭാവം മൂലം ദൂരദൂരങ്ങളിലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയി കടലിലിറക്കേണ്ട സാഹചര്യമാണുള്ളത്. വടക്കൻ മേഖലയിൽ നിന്നുള്ളവർ കൊച്ചിയും ചെല്ലാനവും ആശ്രയിക്കുമ്പോൾ തെക്കൻ ഭാഗത്തുനിന്നുള്ളവർ കായംകുളം മേഖലയിൽ വള്ളങ്ങൾ ഇറക്കുന്നു. ഈ അധിക ചെലവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.
മത്സ്യലഭ്യത കുറവ്, കാലാവസ്ഥാ മാറ്റം, ഇന്ധനവില വർധന, വല നാശം എന്നിവ ഒന്നിച്ച് ചേർന്നതോടെ ആലപ്പുഴയിലെ മത്സ്യബന്ധന മേഖല കടുത്ത വറുതിയിലായിരിക്കുകയാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധിയായ ഈ മേഖലയ്ക്ക് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.






