‘അമേരിക്കയെ വിശ്വാസമില്ല‘; വിമാന യാത്ര പാതിവഴിയിൽ ഒഴിവാക്കി ട്രെയിനിലും ബസിലും കാറിലും രഹസ്യമായി സഞ്ചരിച്ച് ഇറാൻ സംഘത്തിന്റെ മടക്കം

ടെഹ്റാൻ∙ ഇസ്ലാമാബാദിൽ യുഎസുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനിലേക്കുള്ള മടക്കയാത്രയിൽ ഇറാൻ പ്രതിനിധി സംഘം കടുത്ത സുരക്ഷാ ഭീഷണി നേരിട്ടതായി റിപ്പോർട്ട്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫും ഉൾപ്പെട്ട സംഘം മുൻകരുതലിന്റെ ഭാഗമായി യാത്രയ്ക്കിടെ വിമാനം മാറിക്കയറിയെന്ന് രാഷ്ട്രീയ നിരീക്ഷകനും ടെഹ്റാൻ യൂണിവേഴ്സിറ്റി പ്രഫസറുമായ സെയ്ദ് മുഹമ്മദ് മറാൻഡി ഒരു മാധ്യമത്തോടു വെളിപ്പെടുത്തി.
വിമാനയാത്ര പകുതിവഴിക്ക് ഒഴിവാക്കി ബസിലും ട്രെയിനിലുമായാണു സംഘം ഇറാനിലെത്തിയത്. മുഹമ്മദ് മറാൻഡി ഇറാൻ പ്രതിനിധി സംഘത്തോടൊപ്പം ഇസ്ലാമാബാദിൽ ചർച്ചകളിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള യാത്രകൾക്കിടെ വിമാനം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. ഇതോടെയാണു മടക്കയാത്രയിൽ വിമാനം മാറിക്കയറിയതെന്നും മുഹമ്മദ് മറാൻഡി വിശദീകരിച്ചു. ഇറാനിലെ മഷാദിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തുകയും തുടർന്നു ടെഹ്റാനിലേക്കു ട്രെയിനിലും ബസിലും കാറിലും യാത്ര തുടരുകയുമായിരുന്നു. ‘യുഎസിനെ ഞങ്ങൾ വിശ്വസിക്കുന്നില്ല. അവർ വഞ്ചിക്കുമെന്ന് ഞങ്ങള്ക്ക് അറിയാമായിരുന്നു‘; മുഹമ്മദ് മറാൻഡി പറഞ്ഞു.






