സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട് കൂടെ- പെസെഷ്‌കിയാൻ

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ സമയം അടുത്തു, രാജ്യത്തെ പ്രതിരോധിക്കാൻ ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ‘ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും’ പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു.
അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ നാശം വിതയ്ക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയപരിധി അടുത്തെത്തി നിൽക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ട്രംപിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇതുവരെ കാര്യമായ തീരുമാനമുണ്ടായിട്ടില്ല.
ഹോർമുസ് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യ ശൃംഖല’ രൂപീകരിക്കാൻ ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജീവൻ ത്യജിക്കാൻ 14 ദശലക്ഷത്തിലധികം ഇറാനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന പെസെഷ്‌കിയാൻ അറിയിച്ചത്.
ഇതിനിടെ ഇറാൻ സൈന്യം ട്രംപിന്റെ ഭീഷണികളെ തള്ളിക്കളഞ്ഞു. ധിക്കാരപരമായ പ്രസംഗങ്ങളും ഭീഷണികളും പശ്ചിമേഷ്യൻ മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരമല്ലെന്ന് ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോൾഫഖാരി പറഞ്ഞു.
അമേരിക്കൻ, സയണിസ്റ്റ് കമാൻഡ്, ഓപ്പറേഷണൽ, ലോജിസ്റ്റിക്, വ്യാവസായിക-സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ തുടർച്ചയായ പരാജയങ്ങളെ ന്യായീകരിക്കുന്നതിനും പ്രതിസന്ധിയിൽ അകപ്പെട്ടത് മൂലവുമാണ് ട്രംപ് തുടരെ ഭീഷണികൾ മുഴക്കുന്നതെന്നും ഇറാൻ സൈനിക വക്താവ് പരിഹസിച്ചു..






