Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

അടുത്തത് എന്ത്? പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികര്‍; കരയുദ്ധ ഭീതിക്കിടെ ഉയര്‍ന്നുവരുന്ന മൂന്ന് ആക്രമണ സാധ്യതകള്‍; ‘ട്രിഗര്‍ പുള്ളര്‍മാര്‍’ വന്നതുപോലെ മടങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

ന്യൂയോര്‍ക്ക്: സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മധ്യപൂര്‍വേഷ്യയിലേക്ക് ആയിരക്കണക്കിനു സൈനികരെ അയയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് യുദ്ധം കൂടുതല്‍ വഷളാകുമെന്ന സൂചനകളാണ് നല്‍കുന്നത്. കര ആക്രമണത്തിനാണു നീക്കമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

ഇറാനിലെ സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായി ആര്‍മിയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഏകദേശം 3,000 സൈനികരെയും രണ്ട് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റുകളെയും ഇറാനിലേക്ക് അയയ്ക്കാന്‍ പെന്റഗണ്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

Signature-ad

അധിക സൈനികരുടെ എണ്ണം പരിശോധിക്കുമ്പോള്‍, നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധത്തേക്കാള്‍, കൃത്യമായ ലക്ഷ്യത്തോടു കൂടിയതും പരിമിതവുമായ സൈനിക നീക്കങ്ങള്‍ക്കുള്ള പദ്ധതിയാണെന്നു സൈനിക വിദഗ്ധര്‍ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാനമായ രണ്ട് ദ്വീപുകളെ ശ്രദ്ധാകേന്ദ്രമാക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

‘സൈനിക വിന്യാസം സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാറില്‍ (Department of War) നിന്നായിരിക്കും വരിക. പ്രസിഡന്റ് ട്രംപിന്റെ മുന്നില്‍ എല്ലാ സൈനിക ഓപ്ഷനുകളും എപ്പോഴും ലഭ്യമാണ്’- വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി സിഎന്‍ബിസിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

വിരമിച്ച യുഎസ് ആര്‍മി ലെഫ്റ്റനന്റ് കേണല്‍ ഡാനിയല്‍ ഡേവിസിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഏകദേശം 4,000 മുതല്‍ 5,000 വരെ ‘ട്രിഗര്‍ പുള്ളര്‍മാര്‍’ (നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍) അല്ലെങ്കില്‍ ഗ്രൗണ്ട് ട്രൂപ്പുകള്‍ മാത്രമാണ് വിന്യസിക്കപ്പെടുന്നത്.

‘ഒരു ചെറിയ ലക്ഷ്യസ്ഥാനം നിശ്ചിത സമയത്തേക്ക് പിടിച്ചെടുക്കാന്‍ ഈ എണ്ണം മതിയാകും. 82-ാം എയര്‍ബോണ്‍ ഡിവിഷന്‍ എന്നത് വളരെ വേഗത്തില്‍ പ്രതികരിക്കാന്‍ സജ്ജമായ സേനയാണ് (immediate reaction force). ഇതിന് പിന്നാലെ വലിയൊരു സൈന്യം വരാനിരിക്കുന്നു എന്നതിന്റെ മുന്നോടിയായിട്ടുള്ള നീക്കമാണിത്’- ഡിഫന്‍സ് പ്രയോറിറ്റീസിലെ സീനിയര്‍ ഫെലോയും സൈനിക വിദഗ്ധനുമായ ഡേവിസ് പറഞ്ഞു. അത്തരമൊരു വലിയ സൈനിക നീക്കത്തിന് മാസങ്ങളോളം നീണ്ട തയാറെടുപ്പുകള്‍ ആവശ്യമാണെന്നും നിലവില്‍ അതിനുള്ള തെളിവുകള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖേഷം ദ്വീപ്, ഖാര്‍ഗ് ദ്വീപ്, ആണവ സാമഗ്രികള്‍

നിലവില്‍ വിന്യസിക്കുന്ന പരിമിതമായ സൈനികരെ വെച്ച് അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുന്ന മൂന്ന് സാധ്യതകള്‍ എന്തൊക്കെയാണ്?

ഹോര്‍മുസ് കടലിടുക്കിന്റെ വളവില്‍ സ്ഥിതി ചെയ്യുന്ന ഖേഷം (Qeshm) ദ്വീപ് പിടിച്ചെടുക്കുക എന്നതാണ് ഒന്നാമത്തെ സാധ്യത. ഇറാന്റെ തെക്കന്‍ തീരത്തുള്ള ഈ ദ്വീപ് പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏറ്റവും വലിയ ദ്വീപാണ്. ഇതിനുള്ളിലെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ആന്റി-ഷിപ്പ് മിസൈലുകള്‍, മൈനുകള്‍, ഡ്രോണുകള്‍ എന്നിവ സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ ഇത് അമേരിക്കയുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയേക്കാം.

രണ്ടാമത്തെ ലക്ഷ്യം ഇറാന്റെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രമായ ഖാര്‍ഗ് (Kharg) ദ്വീപ് ആണ്. അമേരിക്കയ്ക്ക് കൃത്യമായി കണ്ടെത്താന്‍ കഴിയുമെങ്കില്‍, ഏകദേശം 400 കിലോഗ്രാമിലധികം വരുന്ന സംസ്‌കരിച്ച ആണവ സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് മൂന്നാമത്തെ സാധ്യത.

ഇറാന്റെ ‘എണ്ണ ജീവനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാര്‍ഗ് ദ്വീപ് പ്രധാന ഭൂപ്രദേശത്ത് നിന്ന് 15 മൈല്‍ അകലെയാണ്. രാജ്യത്തെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. ഇത് പിടിച്ചെടുക്കുന്നത് ഇറാന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെങ്കിലും, വലിയൊരു കരയാക്രമണം ആവശ്യമായി വരും.

ഈ ദ്വീപുകള്‍ ഉപയോഗിക്കാനുള്ള ഇറാന്റെ ശേഷിയെ ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ പ്രധാന ലക്ഷ്യമെന്ന് മുന്‍ വൈസ് അഡ്മിറല്‍ കെവിന്‍ ഡൊനെഗന്‍ പറഞ്ഞു. ഈ ദൗത്യം നടപ്പിലാക്കാന്‍ കഴിയുന്നതാണെന്നും എന്നാല്‍ എത്ര സമയം കൊണ്ട് ഇത് പൂര്‍ത്തിയാക്കാം എന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശത്രുക്കള്‍ തങ്ങളുടെ ദ്വീപ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി പ്രതീക്ഷിക്കുന്നതായി ടെഹ്റാനിലെ ഉന്നത പാര്‍ലമെന്റ് അംഗങ്ങളിലൊരാള്‍ പറഞ്ഞു. ‘ശത്രുക്കളുടെ എല്ലാ നീക്കങ്ങളും ഞങ്ങളുടെ സായുധ സേനയുടെ പൂര്‍ണ നിരീക്ഷണത്തിലാണ്. അവര്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ ആ രാജ്യത്തിന്റെ എല്ലാ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനമാകും’- ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ്-ബാഗര്‍ ഘാലിബഫ് എക്‌സില്‍ കുറിച്ചു.

ദീര്‍ഘകാല കരയുദ്ധത്തിനല്ല

ഇപ്പോള്‍ വിന്യസിക്കപ്പെടുന്ന യുഎസ് സൈനികരുടെ എണ്ണം ഒരു നീണ്ട കരയുദ്ധത്തിന് അനുയോജ്യമല്ലെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ (IISS) റൂബന്‍ സ്റ്റുവാര്‍ട്ട് പറഞ്ഞു. ‘കനത്ത കവചിത യൂണിറ്റുകള്‍ (heavy armoured units), ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയുടെ അഭാവം ശ്രദ്ധേയമാണ്. ഇതിന് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ഇറാന്റെ ഉള്ളിലേക്ക് നീളുന്ന ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല’- അദ്ദേഹം പറഞ്ഞു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നത് സാങ്കേതികമായി സാധ്യമാണെങ്കിലും അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആണവ സാമഗ്രികള്‍ സംരക്ഷിക്കുക എന്നത് ഈ ചെറിയ സേനയെവച്ച് അപ്രായോഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രപരമായ ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന സമ്മര്‍ദ്ദ തന്ത്രമായി (coercive leverage) ഈ സൈനിക വിന്യാസത്തെ കാണാമെന്നും സ്റ്റുവാര്‍ട്ട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഇറാനുമായി ‘ഗുണപരമായ’ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൈനിക നീക്കം നിശ്ചയിച്ചതിലും നേരത്തെയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന കാര്യം ഇറാന്‍ ആവര്‍ത്തിച്ച് നിഷേധിച്ചു.

#USIranWar, #MiddleEastCrisis, #DonaldTrump, #Pentagon, #82ndAirborne, #QeshmIsland, #KhargIsland, #NuclearMaterial, #StraitOfHormuz, #MilitaryConflict, #USMarines, #IranNews, #WorldWar3Speculation, #GlobalPolitics, #MalayalamNews, #BreakingNews, #WarUpdate, #Geopolitics, #DefenseNews, #DailyhuntMalayalam #USIranConflict2026, #AmericanTroopsMiddleEast, #IranNuclearProgram, #PersianGulfWar, #USMilitaryStrategy, #TrumpIranPolicy, #KhargIslandOil, #QeshmIslandMissiles, #GroundInvasionScenarios, #InternationalSecurity, #WarInMiddleEast, #TehranResponse, #WhiteHouseStatement, #DefensePriorities, #MilitaryDeployment, #StrategicStudies, #GlobalEconomy, #OilLifeline, #HormuzStraitCrisis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: