‘ബിജെപിയുടെ 5000 വോട്ട്’; ജി. സുധാകരനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി; ഉണ്ടയില്ലാ വെടിയെന്നു പരിഹാസം; വോട്ട് വര്‍ധിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്

ആലപ്പുഴ: തനിക്ക് 5,000 ബി.ജെ.പി. വോട്ടുകിട്ടുമെന്ന അമ്പലപ്പുഴ മണ്ഡലം യു.ഡി.എഫ്. സ്വതന്ത്രൻ ജി. സുധാകരന്റെ പരാമർശത്തിനെതിരേ രൂക്ഷവിമർശവുമായി ബി.ജെ.പി.. സുധാകരൻ ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണെന്ന് ബി.ജെ.പി. നോർത്ത് ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് പരിഹസിച്ചു. മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയും പറഞ്ഞു.
സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസും വെട്ടിലായിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ അദ്ദേഹം പോയശേഷം നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസുകാരല്ല, മറിച്ച് സാധാരണ ബി.ജെ.പി. പ്രവർത്തകരുടെ വോട്ടിന്റെ കാര്യമാണു താൻ പറഞ്ഞതെന്ന് സുധാകരൻ പിന്നീടു വിശദീകരിച്ചു. സ്ഥാനാർഥിയുടെ മികവു നോക്കി ഇങ്ങനെ വോട്ടുചെയ്യുന്നവരുണ്ടെന്നും വിശദീകരിച്ചു.
ചില മണ്ഡലങ്ങളിൽ സി.പി.എം.-ബി.ജെ.പി. ഡീൽ നടക്കുന്നുവെന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് യു.ഡി.എഫ്. പിന്തുണയ്ക്കുന്ന സ്ഥാനാർഥിതന്നെ ബി.ജെ.പി. വോട്ടു കിട്ടുമെന്നു പറഞ്ഞത്. ഇതാണു കോൺഗ്രസിനെ വെട്ടിലാക്കിയത്. അമ്പലപ്പുഴ എം.എൽ.എ.യായ സി.പി.എമ്മിലെ എച്ച്. സലാം ഇതു ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു.
മണ്ഡലത്തിൽ കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന അനൂപ് ആന്റണിക്ക് 22,389 വോട്ടാണു കിട്ടിയത്. ഇത്തവണ അതിനൊപ്പമോ കൂടുതലോ നേടേണ്ടത് ബി.ജെ.പി.യുടെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അരുൺ അനിരുദ്ധനാണു സ്ഥാനാർഥി.
തനിക്ക് 90,000 വോട്ടുകിട്ടുമെന്നാണു കണക്കുകൾ ഉദ്ധരിച്ച് സുധാകരൻ പറഞ്ഞത്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥി എം. ലിജുവിനു കിട്ടിയ 50,240 വോട്ട് അടിസ്ഥാനമാക്കിയായിരുന്നു കണക്കുകൂട്ടൽ. വിവിധ മേഖലകളിൽനിന്ന് വ്യക്തിപരമായി കിട്ടാവുന്ന വോട്ടുകൂടി ചേർത്താണ് 90,000 എന്നു കണക്കാക്കിയത്. സി.പി.എമ്മിലെ അസംതൃപ്തരുടെ വോട്ടും സുധാകരൻ ലക്ഷ്യമിടുന്നു. സുധാകരനു വ്യക്തിപരമായി കിട്ടാവുന്ന വോട്ടിലാണ് യു.ഡി.എഫിന്റെയും പ്രതീക്ഷ. കഴിഞ്ഞതവണ എച്ച്. സലാമിന് 61,365 വോട്ടാണു കിട്ടിയത്. 2011-ൽ ജി. സുധാകരനു കിട്ടിയ 63,728 വോട്ടാണ് ഇവിടത്തെ ഏറ്റവും ഉയർന്ന വോട്ടുനില.





