ഇരകളെ ഭയവും അന്ധവിശ്വാസവും ഉപയോഗിച്ച് കുടുക്കും, ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ പാമ്പുകളും കടുവത്തോലും!! ആൾദൈവം പീഡിപ്പിച്ചവരിൽ ഗർഭിണികളും, നരബലി നടത്തി? അഞ്ചുപേരുടെ മരണത്തിൽ ദുരൂഹത… അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ സ്വയം “ക്യാപ്റ്റൻ” എന്ന് വിളിച്ചിരുന്ന ജ്യോതിഷനും ആത്മീയ ഗുരുവുമായ അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കുറ്റാരോപണങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനക്കേസുകളോടൊപ്പം മനുഷ്യബലികളുമായി ബന്ധപ്പെട്ട ഗുരുതരമായ സംശയങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്, കൂടാതെ ഇയാൾ പീഡിപ്പിച്ചവരിൽ ഗർഭിണിയായ യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അതേസമയം അഞ്ച് പേരുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടാകാമെന്ന സൂചനകൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 18-ന് അറസ്റ്റിലായ ഖരാത്തിനെ മാർച്ച് 24-നാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പോലീസ് കസ്റ്റഡി മാർച്ച് 29 വരെ നീട്ടുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 64-ാം വകുപ്പ് (ബലാത്സംഗം), 74-ാം വകുപ്പ് (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ “സീരിയൽ റേപ്പിസ്റ്റ്” എന്നാണ് പരാതിയിൽ വിശേഷിപ്പിക്കുന്നത്.
മർച്ചന്റ് നേവിയിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചിരുന്ന ഖരാത്ത് പിന്നീട് ഒരു സുപ്രഭാതത്തിൽ ആത്മീയ ഗുരുവായി മാറുകയായിരുന്നു. 154 രാജ്യങ്ങളിൽ യാത്ര ചെയ്തതായും 22 വർഷം കടലിൽ ചെലവഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നാസിക്കിലെ സിന്നാർ മലനിരകളിൽ ക്ഷേത്രം പണിതും “ശ്രീ ശിവ്നിക സൻസ്ഥാൻ” എന്ന ട്രസ്റ്റിന്റെ പേരിൽ ആത്മീയ പ്രവർത്തനങ്ങൾ ആരംഭിച്ചുമാണ് ഇയാൾ സ്വയം ‘ഗുരുവായി’ മാറിയത്.
അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ഭയവും അന്ധവിശ്വാസവും ഉപയോഗിച്ചാണ് ഖരാത്ത് തന്റെ ഇരകളെ കുടുക്കിയത്. അത്ഭുതങ്ങൾ നടക്കുമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിക്കുകയും, പാമ്പുകളും കടുവത്തോലും ഉപയോഗിച്ച് ഒരു ഭീതിജനക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ വിലയുള്ള വസ്തുക്കൾ ലക്ഷങ്ങൾ വാങ്ങി വിൽപ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം CCTV ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, മനുഷ്യബലിയുടെ സംശയം കേസിനെ കൂടുതൽ ഗുരുതരമാക്കുകയാണ്. അഞ്ച് പേരുടെ മരണവുമായി ബന്ധപ്പെട്ട ബന്ധം പരിശോധിക്കുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ നിരവധി സ്ത്രീകൾ പരാതി നൽകിയതായും കൂടുതൽ ഇരകൾ മുന്നോട്ട് വരാനിടയുണ്ടെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു. അതേസമയം, കൂടോത്രവും പാമ്പുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഖരാത്ത് നിഷേധിച്ചിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്റെയും ക്ഷേത്രത്തിന്റെയും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരാനാണ് സാധ്യത.






