Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

‘എങ്ങനെയാണ് ഒരു വാട്‌സ് ആപ്പ് സന്ദേശം വൈഭവിനെ ആക്രമണകാരിയാക്കിയത്? ഫൈനലിന് 48 മണിക്കൂര്‍ മുമ്പ് കിട്ടിയ മെസേജിന് മറുപടി ‘യേസ് സര്‍’! പിന്നെ നാം കണ്ടതെല്ലാം വെടിക്കെട്ട്; ഇടംകൈയന്‍ പേസര്‍മാരെ തെരഞ്ഞുപിടിച്ച് അടിച്ചത് എന്തുകൊണ്ട്?

ടൂര്‍ണമെന്റിലുടനീളം മികച്ച തുടക്കം വലിയ സ്‌കോറുകളിലേക്ക് മാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വൈഭവ് പെട്ടെന്നുതന്നെ ആ വിമര്‍ശകരെ ആരാധകരാക്കി മാറ്റി.

ന്യൂഡല്‍ഹി: അഫ്ഗാനെതിരായ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ സെമി ഫൈനല്‍ മത്സരത്തിന്റെ വിജയാഘോഷം നടക്കുന്നു. ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ എത്തി. ഒരുപക്ഷേ, ഫൈനലിലെ വൈഭവിന്റെ മിന്നും പ്രകടനത്തിന്റെ പ്രചോദനം ആ സന്ദേശമായിരുന്നിരിക്കാം. അതു മറ്റാരുമായിരുന്നില്ല, കുട്ടിക്കാലത്തെ പരിശീലകനും ഉപദേശകനുമൊക്കെയായ മനീഷ് ഓജയുടേതായിരുന്നു!

സന്ദേശം ഇതായിരുന്നു: ‘നീ ഗംഭീരമായി ബാറ്റ് ചെയ്യുന്നുണ്ട്, പക്ഷേ സെഞ്ച്വറി ഇപ്പോഴും അകന്നു നില്‍ക്കുന്നു. രഞ്ജി ട്രോഫി ഒഴികെ പങ്കെടുത്ത മിക്കവാറും എല്ലാ ടൂര്‍ണമെന്റുകളിലും ഒരു സെഞ്ച്വറിയെങ്കിലും നേടിയിട്ടുണ്ട്’.

Signature-ad

തന്റെ ആദ്യ ഐസിസി ഫൈനലിന് വെറും 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ള 14 വയസുകാരനെ തളര്‍ത്താനുള്ള ഒന്നായിരുന്നില്ല ഇത്. സമസ്തിപൂരില്‍നിന്ന് അയച്ചുകൊടുത്ത വീഡിയോകളില്‍നിന്ന് ആ കുട്ടിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ഓജയ്ക്ക് അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നന്നായി അറിയാമായിരുന്നു. അതു സമ്മര്‍ദമായിരുന്നില്ല, മറിച്ചു പ്രോത്സാഹനമായിരുന്നു.

‘അവനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലായിരുന്നില്ല അത്. അവന്റെ തന്നെ നിലവാരത്തെയും മുന്‍കാല റെക്കോര്‍ഡുകളെയും കുറിച്ച് ഞാനൊന്ന് ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം. സന്ദേശം അയച്ചതിന് പിന്നാലെ ‘യെസ് സര്‍’ എന്ന് അവന്‍ മറുപടി നല്‍കി. ഒരു യുവതാരത്തിന് ഇത് സമ്മര്‍ദമുണ്ടാക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ അവന്‍ കളിക്കുന്ന നിലവാരവും അവന്റെ പക്വതയുംവച്ച് നോക്കുമ്പോള്‍ അവന് അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. അതിനുശേഷം ഞാന്‍ സന്ദേശങ്ങളൊന്നും അയച്ചില്ല’ മനീഷ് പറഞ്ഞു.

എല്ലാവരും വമ്പന്‍ പ്രതീക്ഷയാണ് വൈഭവില്‍ കാണുന്നത്. കൗമാരക്കാരനായ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെയാണിത്. 60-70 എടുത്താല്‍ പോലും അത് മതിയാകില്ലെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഈ പ്രതീക്ഷയ്ക്കു ഫൈനല്‍ മത്സരം ഒട്ടും മങ്ങലേല്‍പ്പിച്ചില്ല. ഫൈനലില്‍ 15 സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്ന 175 റണ്‍സിന്റെ മാസ്റ്റര്‍ക്ലാസ് പ്രകടനത്തിലൂടെ അവന്‍ ഇംഗ്ലീഷ് നിരയെ തകര്‍ത്തുവിട്ടു. വൈഭവും മറ്റുള്ളവരും തമ്മിലുള്ള അഗാധമായ വ്യത്യാസം വെളിപ്പെടുത്തുന്നതായിരുന്നു ആ പ്രകടനം. 13-ാം വയസില്‍ ഐപിഎല്‍ കരാര്‍ നേടിയതും രാജസ്ഥാന്‍ റോയല്‍സിനായി 35 പന്തില്‍ സെഞ്ച്വറി നേടിയതുമായ ആ ബാലനെ ലോകത്തിന് നേരത്തെ അറിയാമായിരുന്നുവെങ്കിലും, ആഗോള വേദിയില്‍ അവന്റെ യഥാര്‍ത്ഥ പ്രഖ്യാപനം ഇതായിരുന്നു.

 

 

സിംബാബ്വെയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ പങ്കെടുത്ത മറ്റുള്ളവരും താനും തമ്മിലുള്ള ദൂരം വര്‍ധിപ്പിച്ചുകൊണ്ട് അവന്‍ ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ചു. ഈ ഇന്നിംഗ്സ് ഇന്ത്യയുടെ ആറാം അണ്ടര്‍-19 ലോകകപ്പ് കിരീടം ഉറപ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് എന്ന റെക്കോര്‍ഡ് സ്‌കോര്‍ ഇംഗ്ലണ്ടിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവര്‍ 100 റണ്‍സിനു പരാജയപ്പെട്ടു.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ മിടുക്കനായ വൈഭവ്, ഓസ്ട്രേലിയയ്ക്കെതിരെ 58 പന്തില്‍ അണ്ടര്‍-19 ടെസ്റ്റ് സെഞ്ച്വറി നേടിയും, 14-ാം വയസ്സില്‍ ഐപിഎല്ലില്‍ റെക്കോര്‍ഡ് അരങ്ങേറ്റം നടത്തിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ വൈഭവ്, 35 പന്തില്‍ ഐപിഎല്‍ സെഞ്ച്വറിയും ലിസ്റ്റ് എ ക്രിക്കറ്റില്‍ 59 പന്തില്‍ 150 റണ്‍സും നേടി. 2026 ലോകകപ്പിലെ ഏറ്റവും ഭയപ്പെടുത്തുന്ന കൗമാര പ്രതിഭാസമായാണ് വൈഭവ് എത്തിയത്.

ടൂര്‍ണമെന്റിലുടനീളം മികച്ച തുടക്കം വലിയ സ്‌കോറുകളിലേക്ക് മാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വൈഭവ് പെട്ടെന്നുതന്നെ ആ വിമര്‍ശകരെ ആരാധകരാക്കി മാറ്റി.

‘ഇന്ന് വൈഭവ് ചെയ്തത് അസാധാരണമാണ്. ഏകദേശം ഒരു വണ്‍ മാന്‍ ഷോ പോലെ കളിച്ച അവന്‍ 175 റണ്‍സ് നേടി. 15 ഫോറുകളും 15 സിക്‌സറുകളും അവന്‍ അടിച്ചു. ഒരു ലോകകപ്പ് ഫൈനലില്‍ ഒരു താരം ഇത്രയധികം സിക്‌സറുകളും ഫോറുകളും അടിച്ചതായി എനിക്ക് തോന്നുന്നില്ല. ഇത് തന്നെ ഒരു റെക്കോര്‍ഡായിരിക്കും’- മനീഷ് ഓജ പറഞ്ഞു.

 

ഇംഗ്ലണ്ടിനെതിരായ ആക്രമണം

തനിക്ക് 50 ഓവര്‍ ഉണ്ടെന്ന പൂര്‍ണ ബോധ്യത്തിലാണ് വൈഭവ് ഇന്നിംഗ്‌സിന് ഇറങ്ങിയതുതന്നെ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സെമി ഫൈനലിലെ സെഞ്ച്വറി വീരന്‍ ആരോണ്‍ ജോര്‍ജിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. വൈഭവ് തന്റെ സ്വാഭാവിക ശൈലി ഒന്ന് അടക്കിപ്പിടിച്ചു. പുതിയ പന്തില്‍ ബൗളര്‍മാരെ ബഹുമാനിച്ചു കളിച്ചു. 17 പന്തില്‍ 15 റണ്‍സ് എടുത്ത ശേഷമായിരുന്നു സ്‌ഫോടനാത്മകമായ ബാറ്റിംഗ് തുടങ്ങിയത്.

സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിട്ട വൈഭവ്, ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ആശ്വസിക്കാന്‍ സമയം നല്‍കിയില്ല. ഒരു ഘട്ടത്തില്‍ ഇംഗ്ലീഷ് പരിശീലകര്‍ തളര്‍ന്നുപോയി. വൈഭവിന്റെ ബാറ്റിംഗ് കരുത്തില്‍ 25 ഓവറിനുള്ളില്‍ തന്നെ ഇന്ത്യ 200 കടന്നു.

എട്ടാം ഓവറില്‍ ഇടംകൈയ്യന്‍ പേസര്‍ ജെയിംസ് മിന്റോയ്ക്കെതിരെ ഒരു സിക്സും മൂന്ന് ഫോറുമടിച്ചാണ് അവന്‍ തുടങ്ങിയത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇടംകൈയ്യന്‍ പേസര്‍മാരോട് അവന്‍ ബുദ്ധിമുട്ടിയിരുന്നു. ഫൈനലില്‍ അവന്റെ മനസ് തെളിഞ്ഞതായിരുന്നു. തന്റെ ദൗര്‍ബല്യമെന്ന് കരുതപ്പെട്ടിരുന്ന ഭാഗത്തെതന്നെ ആക്രമിക്കാന്‍ തിരഞ്ഞെടുത്തു.

ഫര്‍ഹാന്‍ അഹമ്മദ്: ഓഫ് സ്പിന്നര്‍. 17-ാം ഓവര്‍. മൂന്ന് സിക്‌സും ഒരു ഫോറും.
അലക്‌സ് ഗ്രീന്‍: പേസര്‍. 21-ാം ഓവര്‍. രണ്ട് സിക്‌സും ഒരു ഫോറും.
റാഫിന്‍ ആല്‍ബര്‍ട്ട്: ഇടംകൈയ്യന്‍ സ്പിന്നര്‍. 22-ാം ഓവര്‍. രണ്ട് സിക്‌സും മൂന്ന് ഫോറും.
സെബാസ്റ്റ്യന്‍ മോര്‍ഗന്‍: പേസര്‍. 25-ാം ഓവര്‍. രണ്ട് സിക്‌സും രണ്ട് ഫോറും.

വൈഭവ് 55 പന്തില്‍ നൂറിലെത്തി. അടുത്ത 75 റണ്‍സ് നേടാന്‍ എടുത്തത് 25 പന്തുകള്‍. പുറത്താകുമ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സില്‍ 24 ഓവറുകള്‍ കൂടി ബാക്കിയുണ്ടായിരുന്നു. ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു ഐസിസി പുരുഷ ടൂര്‍ണമെന്റ് ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാകുമായിരുന്നു വൈഭവ്. പേസ് കുറച്ചു പന്തെറിഞ്ഞ മാന്നി ലംസ്ഡനെതിരെ ലാപ് ഷോട്ടിന് ശ്രമിച്ചതാണു വിനയായത്.

മറ്റൊരു ദിവസമായിരുന്നെങ്കില്‍ വൈഭവ് അത് സിക്‌സറിന് പറത്തി ഇരട്ട സെഞ്ച്വറിയിലേക്ക് ഓടുമായിരുന്നു. പക്ഷേ, ഇത് ആ ദിവസമായിരുന്നില്ല. പുറത്തായി മടങ്ങുന്ന വൈഭവിന് ഗ്രൗണ്ട് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. താന്‍ തകര്‍ത്തെറിഞ്ഞ എതിരാളികള്‍ പോലും അവന്റെ അരികിലെത്തി കൈ കൊടുത്തു. തങ്ങള്‍ സാക്ഷ്യം വഹിച്ചത് അസാധാരണമായ ഒന്നാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. വൈഭവിനും അത് അറിയാമായിരുന്നു.

എങ്കിലും പരിശീലകന് ചില സങ്കടങ്ങള്‍ ബാക്കിയുണ്ട്. ‘എനിക്ക് വലിയ അഭിമാനമുണ്ട്, പക്ഷേ വെറും 25 റണ്‍സിന് അവന് ഇരട്ട സെഞ്ച്വറി നഷ്ടമായതില്‍ ചെറിയ നിരാശയുണ്ട്. ഒരു 10-12 പന്തുകള്‍ കൂടി കളിച്ചിരുന്നെങ്കില്‍ അവന് സുഖമായി 200 കടക്കാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

 

വൈഭവിന്റെ 175-ല്‍ എന്തായിരുന്നു വ്യത്യാസം?

ഒരിക്കല്‍ നെറ്റ്‌സില്‍ ഒരു പന്ത് ഡിഫന്‍ഡ് ചെയ്യാന്‍ മനീഷ് പറഞ്ഞപ്പോള്‍ ‘പന്ത് അടിക്കാന്‍ പാകത്തിനാണെങ്കില്‍ എന്തിനാണ് പ്രതിരോധിക്കുന്നത്?’ എന്നായിരുന്നു വൈഭവിന്റെ ചോദ്യം. ആ ശൈലി ഇപ്പോഴും അവനിലുണ്ട്, എന്നാല്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള പക്വത കൂടി ഇപ്പോള്‍ അതിനോടൊപ്പം ചേര്‍ന്നിരിക്കുന്നു.

‘കഴിഞ്ഞ വര്‍ഷം അവന്‍ പലപ്പോഴും നൂറിനടുത്ത് എത്തുമ്പോള്‍ പുറത്താകുമായിരുന്നു. എന്നാല്‍ ബിസിസിഐ ടൂര്‍ണമെന്റുകള്‍, ഏഷ്യ കപ്പ്, ഓസ്ട്രേലിയന്‍, ഇംഗ്ലണ്ട് പര്യടനങ്ങള്‍ എന്നിവയിലൂടെ അവന്റെ പക്വത വര്‍ദ്ധിച്ചു. അവന്‍ ഇപ്പോള്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നു. ഒരിക്കല്‍ സെറ്റായി സെഞ്ച്വറി നേടിയാല്‍ അവന്‍ അത് 150-ന് മുകളിലേക്ക് എത്തിക്കുന്നു. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും അവന്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു’- ഓജ പറഞ്ഞു.

പ്രായഭേദമന്യേ എല്ലാ തലങ്ങളിലും വൈഭവ് തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പില്‍ ജിതേഷ് ശര്‍മ്മയെപ്പോലുള്ള മുതിര്‍ന്ന താരങ്ങളെക്കാള്‍ സ്‌കോര്‍ ചെയ്ത് അവന്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 169 സ്‌ട്രൈക്ക് റേറ്റില്‍ 439 റണ്‍സോടെയാണ് വൈഭവ് അണ്ടര്‍-19 ലോകകപ്പ് അവസാനിപ്പിച്ചത്. ഈ ഇന്നിംഗ്സിലൂടെ അണ്ടര്‍-19 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിജയ് സോളിന്റെ (1404 റണ്‍സ്) റെക്കോര്‍ഡും അവന്‍ മറികടന്നു. 25 മത്സരങ്ങളില്‍ നിന്ന് 56 ശരാശരിയില്‍ 1414 റണ്‍സാണ് ഇപ്പോള്‍ വൈഭവിനുള്ളത്.

ഇന്ത്യന്‍ ടീമിലേക്കുള്ള സമയമായോ?

ഇന്നു തുടങ്ങുന്ന ടി20 ലോകകപ്പില്‍ പോലും സീനിയര്‍ ടീമിനായി കളിക്കാന്‍ വൈഭവ് സജ്ജനാണെന്ന് മനീഷ് വിശ്വസിക്കുന്നു. ‘ഒന്നര വര്‍ഷം മുമ്പേ ഞാന്‍ പറഞ്ഞിരുന്നു, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവന്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന്. ബിസിസിഐ അവനെ ഗൗരവമായി പരിഗണിക്കണം. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ വൈഭവിനെ ഉടന്‍ ടീമില്‍ ഉള്‍പ്പെടുത്തണം’- അദ്ദേഹം പറഞ്ഞു.

 

Following India’s semi-final triumph over Afghanistan on Wednesday, a WhatsApp notification pinged on Vaibhav Sooryavanshi’s phone. It was from his childhood mentor, Manish Ojha.

“You have been batting superbly, but the century has eluded you,” the message read. “In almost every tournament you have graced, bar the Ranji Trophy, you have notched at least a century.”

This wasn’t a weight to crush the 14-year-old, just forty-eight hours shy of his maiden ICC final. Ojha, who first spotted that audacious strokeplay on grainy videos sent from Samastipur, knew exactly how to handle his ward. It wasn’t pressure; it was a nudge.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: