MovieTRENDING

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; റിഷഭ് സാഹ്നി ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ റിഷഭ് സാഹ്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അബ്ദാലി എന്ന് പേരുള്ള കഥാപാത്രമായാണ് റിഷഭ് സാഹ്നി ഈ ചിത്രത്തിൽ വേഷമിടുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. സമ്മർ റിലീസായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ മഹാശിവരാത്രി പ്രമാണിച്ചു ഫെബ്രുവരി 15 ന് റിലീസ് ചെയ്യും.

ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി. കുപ്രസിദ്ധനായ അഫ്ഗാൻ സുൽത്താൻ അബ്ദാലിയുടെ വേഷം ആണ് അദ്ദേഹം നാഗബന്ധത്തിൽ ചെയ്യുന്നത്. 1750 കളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം അബ്ദാലിയുടെ ഇന്ത്യയിലെ അധിനിവേശത്തെ വിവരിക്കുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിച്ചു കൊണ്ട്, വിശാലമായ സമ്പത്തു സ്വന്തമാക്കാനായി അദ്ദേഹം നടത്തിയ കുപ്രസിദ്ധമായ പ്രവർത്തനങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൊടുങ്കാറ്റിൽ തകർന്നതും മഞ്ഞുമൂടിയതുമായ ഒരു യുദ്ധഭൂമിയുടെ ആകർഷകമായ ദൃശ്യരൂപമാണ് അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. തീവ്രമായ നിശ്ചയദാർഢ്യത്തോടെ, രക്തത്തിൽ കുതിർന്ന ഒരു ഭീമൻ കോടാലി ഉയർത്തിക്കൊണ്ട് നിൽക്കുന്ന രീതിയിലാണ് ഈ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

Signature-ad

അദ്ദേഹത്തിന് പിന്നിൽ ഒരു വലിയ സൈന്യം, മഞ്ഞുവീഴ്ചയുള്ള കാറ്റിൽ പാറി പറക്കുന്ന ഹരിത യുദ്ധ പതാകകൾ, അമ്പെയ്ത്തുകാർ, യോദ്ധാക്കൾ, വലിയ ആനകൾ എന്നിവയെല്ലാം ചേർന്ന് ഒരു വമ്പൻ യുദ്ധ ക്യാൻവാസ് ആണ് ഒരുക്കിയിരിക്കുന്നത്. ആ കാഴ്ചക്ക് ആഴം കൂട്ടിക്കൊണ്ട്, തിളങ്ങുന്ന കണ്ണുകളുള്ള ചെന്നായ്ക്കളുടെ ഒരു കൂട്ടം അവനെ ചുറ്റി അടുത്തേക്ക് വരുന്നു. ഇത് അപകടത്തിന്റെയും ശക്തിയുടെയും വരാനിരിക്കുന്ന നാശത്തിന്റെയും തീവ്രത വർധിപ്പിക്കുന്ന കാഴ്ചയാണ്. ഹിമാലയത്തിൽ മറഞ്ഞിരിക്കുന്ന പുരാണ നാഗബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിൽ, ബ്രാഹ്മണരും കുട്ടികളും ഉൾപ്പെടെ നിരവധി പേരുടെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ ക്രൂരനായ ഒരു വ്യക്തിയായി “നാഗബന്ധത്തിൽ” അബ്ദാലിയെ ചിത്രീകരിച്ചിരിക്കുന്നു. അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് പേരുകേട്ട ഈ കഥാപാത്രം, ചരിത്രത്തിന്റെ സുപ്രധാനവും ഇരുണ്ടതുമായ ഭാഗമായി തുടരുന്ന ഒന്ന് കൂടിയാണ്.

റിഷഭിന്റെ പ്രകടനത്തെ പ്രശംസിച്ച സംവിധായകൻ അഭിഷേക് നാമ, അദ്ദേഹത്തിന്റെ പ്രകടനം വളരെ വിശ്വസനീയമാണെന്നും അബ്ദാലിയുടെ ചരിത്ര കഥാപാത്രം സ്ക്രീനിൽ ജീവൻ പ്രാപിച്ചതായി തോന്നുന്ന രീതിയിൽ അദ്ദേഹം അഭിനയിച്ചു എന്നും പറഞ്ഞു. ഈ സങ്കീർണ്ണമായ കഥാപാത്രമായി മാറാനും, കഥാപാത്രത്തിന്റെ ആഴവും തീവ്രതയും സ്‌ക്രീനിൽ കൊണ്ട് വരാനും റിഷഭിന് സാധിച്ചു എന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. അബ്ദാലിയെപ്പോലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു എന്നും, കഥയുടെ സത്തയോട് സത്യസന്ധത പുലർത്തിക്കൊണ്ട് ഈ ചരിത്ര വ്യക്തിയുടെ സങ്കീർണ്ണതകളും ഉദ്ദേശ്യങ്ങളും പ്രതിഫലിപ്പിക്കാൻ ആണ് താൻ ശ്രമിച്ചത് എന്ന് റിഷഭും വെളിപ്പെടുത്തി.

നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ വേഷം ചെയ്യുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: