കുന്നോളമുണ്ട് ആ നെഞ്ചിലെ പരിഭവം… കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം

തിരുവനന്തപുരം: കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി. മേയർക്കും കൗൺസിലർമാർക്കും പുറമേ സ്വതന്ത്രനേയും ക്ഷണിച്ചിട്ടുണ്ട് മോദി. അതേസമയം പാർട്ടിക്കൊപ്പം പോകാതെ ഡൽഹിയിലേക്കുള്ള യാത്ര ഒറ്റയ്ക്കാക്കാൻ തീരുമാനിച്ച് കൗൺസിലർ ആർ. ശ്രീലേഖ. അതിനാൽതന്നെ ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖയുടെ തീരുമാനം.
ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനും കൂടിയാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയർക്ക് ലഭിച്ചിരുന്നു. തുടർന്ന് കൗൺസിലർമാർ ഫെബ്രുവരി ഒൻപതിന് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകരും സംഘത്തിനു സ്വീകരണം നൽകും.ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കോർപറേഷനിൽ ആദ്യമായി ഭരണം പിടിച്ചതിനാണ് ബിജെപി കൗൺസിലർമാർക്കായി പ്രധാനമന്ത്രി അത്താഴവിരുന്നും ഒരുക്കുന്നത്.
അതേസമയം അടുത്തിടെ തിരുവനന്തപുരത്ത് ബിജെപി പൊതുസമ്മേളന വേദിയിലും പ്രധാനമന്ത്രി മോദിയുടെ അടുത്തെത്താതെ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയിരുന്നു. മേയർ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ഒറ്റയ്ക്കു മാറിനിൽക്കുകയും ചെയ്തു. താൻ പഠിച്ചതു ഇങ്ങനെയാണെന്നും ഇതു തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്നുമാണ് അന്ന് ശ്രീലേഖ പ്രതികരിച്ചത്.






