ഇഷാന് വെടിക്കെട്ട്; ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; വീട്ടുമുറ്റത്തെ മത്സരത്തിലും പതിവു തെറ്റിക്കാതെ സഞ്ജു

കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി
അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.
നാലോവറിൽ 51റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകള്‍ നേരിട്ട് 80 റൺസടിച്ച ഫിൻ അലനാണ് മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ആറു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിൻ അലന്റെ കരുത്തിൽ കിവീസ്, പവർ പ്ലേയിൽ 79 റൺസും എട്ടോവറിൽ 100 റൺസും പിന്നിട്ടതാണ്.ഈ ഘട്ടത്തിൽ മാത്രമായിരുന്നു ഇന്നിങ്സിൽ ന്യൂസീലൻഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാൽ ഒൻപതാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ അർഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിൻ അലൻ പുറത്തായതോടെ ന്യൂസീലൻഡിന്റെ റണ്ണൊഴുക്കു നിലച്ചു.
രചിൻ രവീന്ദ്രയും (17 പന്തിൽ 30), ഡാരിൽ മിച്ചലുമാണു (12 പന്തിൽ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സ് (ഏഴ്), മിച്ചൽ സാന്റ്നർ (പൂജ്യം), ബെവൺ ജേക്കബ്സ് (ഏഴ്) എന്നിവർ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ അവസാന 12 പന്തുകളിൽ ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത് 68 റൺസായിരുന്നു. അപ്പോഴേക്കും ഒൻപതു വിക്കറ്റുകളും അവർക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തിൽ 33 റൺസെടുത്തെങ്കിലും, 19.4 ഓവർ വരെ മാത്രമാണു പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നർമാരായ അക്ഷർ പട്ടേൽ മൂന്നും വരുൺ ചക്രവർത്തി ഒരു വിക്കറ്റും വീഴ്ത്തി.
മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. 9.5 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു.
മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ പുറത്തായി മടങ്ങുകയായിരുന്നു. അർധ സെഞ്ചറി നേടിയ സൂര്യയെ മിച്ചൽ സാന്റ്നറിന്റെ 15–ാം ഓവറിൽ ടിം സിഫർട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. 42 പന്തുകളിൽനിന്നാണ് ഇഷാൻ കിഷൻ സെഞ്ചറിയിലെത്തിയത്. സെഞ്ചറി നേടിയതിനു പിന്നാലെ ഇഷാൻ പുറത്തായി മടങ്ങി.
സ്കോർ 260 പിന്നിട്ടതിനു പിന്നാലെ ഹാർദിക് പാണ്ഡ്യ വീണു. കൈൽ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യൻ നിരയിൽ പുറത്താകാതെനിന്നു. ന്യൂസീലൻഡിനായി ലോക്കിഫെർഗൂസൻ രണ്ടും, ജേക്കബ് ഡഫി, കൈൽ ജെയ്മീസൻ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റു വീതവുംവീഴ്ത്തി.






