പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴി പണമൊഴുക്കി; വിജിലന്‍സ് കേസല്ല വിദേശ വിനിമയ ചട്ടം
FCRA നിയമത്തിലെ സെക്ഷൻ 3(2)(a) പ്രകാരം, ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയെയും *** സെക്ഷൻ 3(1)ൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിരോധിത വ്യക്തികളുടെയോ (തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ, ന്യായാധിപന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പദവി ധാരികൾ തുടങ്ങിയവർ) രാഷ്ട്രീയ പാർട്ടികളുടെയോ പേരിൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്നു. അടിസ്ഥാനപരമായി, നേരിട്ട് സ്വീകരിക്കാൻ വിലക്കപ്പെട്ടവർക്ക് വിദേശ ഫണ്ടുകൾ ഇടനിലക്കാരിലൂടെ എത്തിക്കുന്നത് ഇത് തടയുന്നു.

തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും വി.ഡി. സതീശനു കുരുക്കായി വിദേശ വിനിമയ ചട്ട ലംഘനം. സതീശന്‍ സ്വന്തം അക്കൗണ്ടിലേക്കു പണം വാങ്ങിയിട്ടില്ല, സ്വന്തം നിലയ്ക്കു പണം കൈാര്യം ചെയ്തിട്ടില്ല, വിദേശത്തു പോയ ശേഷം സ്ഥലം വാങ്ങിയിട്ടില്ല എന്നീ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയെങ്കിലും വിദേശ വിദിമയ ചട്ടമാണു പ്രശ്‌നമാകുന്നത്.
സതീശന്‍ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച മണപ്പാട്ട് ഫൗണ്ടേഷന്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷനുള്ള എന്‍ജിഒ ആണ്. ഇതിന്റെ എംഡി വിജിലന്‍സിനു നല്‍കിയ മൊഴി അനുസരിച്ച് പറവൂര്‍ മണ്ഡലത്തില്‍ പാവപ്പെട്ടവര്‍ക്കു വീടുകള്‍ നല്‍കാനായി ‘സൈം’ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചു. എന്നാല്‍, വീടുകളുടെ പട്ടിക തയാറാക്കി നല്‍കിയത് സതീശന്‍ തന്നെയാണ്. പിന്നീട് മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് (മിയാറ്റ്) എന്ന യുകെയിലുള്ള എന്‍ജിഒ വഴി അവിടെ ഉച്ചഭക്ഷണ പാര്‍ട്ടി നടത്തി. 22,500 പൗണ്ട് മിയാറ്റിന്റെ അക്കൗണ്ടില്‍നിന്ന് മണപ്പാട്ടിന്റെ അക്കൗണ്ടിലേക്കു നല്‍കി.
ബിപിസിഎല്ലിന്റെ അക്കൗണ്ടില്‍നിന്ന് 31.20 ലക്ഷം കിട്ടി. ഇതിനു മുഴുവന്‍ തയ്യല്‍ മെഷീന്‍ വാങ്ങി വിതരണം ചെയ്തു. 1,31,88,375 രൂപകൂടി പുനര്‍ജനിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന്‍ ചെക്ക് മുഖാന്തിരം വിതരണം ചെയ്തു. അതായത്, യുകെയില്‍നിന്ന് കിട്ടിയതിനേക്കാള്‍ 4.74 ലക്ഷം മണപ്പാട്ട് അധികമായി വിതരണം ചെയ്തു. ആകെ 1.60 കോടി.
നിയമസഭാ സാമാജികന് ഇത്തരത്തില്‍ ഫണ്ട് വാങ്ങാന്‍ കഴിയില്ല എന്നറിഞ്ഞാണു വി.ഡി. സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍വഴി പണം കൈകാര്യം ചെയ്തത്. പ്രശ്‌നം അവിടെയുമല്ല. നിലവിലെ നിയമം അനുസരിച്ച് നിയമസഭാ സാമാജികന് ഇത്തരം സംഘടനകള്‍ വഴിയും പണം കൈകാര്യം ചെയ്യാന്‍ അനുമതിയില്ല. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ബിനാമി ഇടപാടുകള്‍ നടത്തുമെന്നു തിരിച്ചറിഞ്ഞാണ് നിയമത്തില്‍ അങ്ങനെയൊരു വകുപ്പ് ചാര്‍ത്തിയത്.
FCRA നിയമത്തിലെ സെക്ഷൻ 3(2)(a) പ്രകാരം, ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയെയും *** സെക്ഷൻ 3(1)ൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിരോധിത വ്യക്തികളുടെയോ (തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ, ന്യായാധിപന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പദവി ധാരികൾ തുടങ്ങിയവർ) രാഷ്ട്രീയ പാർട്ടികളുടെയോ പേരിൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്നു. അടിസ്ഥാനപരമായി, നേരിട്ട് സ്വീകരിക്കാൻ വിലക്കപ്പെട്ടവർക്ക് വിദേശ ഫണ്ടുകൾ ഇടനിലക്കാരിലൂടെ എത്തിക്കുന്നത് ഇത് തടയുന്നു. എന്നാണു നിയമം പറയുന്നത്. നേരിട്ടു പണം വാങ്ങാന്‍ അനുമതിയില്ലാത്തവര്‍ക്കു മറ്റു ഫൗണ്ടേഷനുകള്‍വഴിയും പണം വാങ്ങാന്‍ അധികാരമില്ല എന്ന്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഈ നിയമം കൊണ്ടുവന്നത്.
ഈ ഫണ്ടുപയോഗിച്ച് വച്ച വീടുകളുടെ കണക്കുകളും വ്യക്തമല്ല. പുനര്‍ജനി പദ്ധതിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കാന്‍ എളന്തിക്കരയില്‍ കല്ലിട്ടെങ്കിലും പണി തുടങ്ങിയില്ല. 217 വീട് നിര്‍മിച്ചുനല്‍കിയെന്ന് എംഎല്‍എ അവകാശപ്പെട്ടെങ്കിലും വിവിധ സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്തവയാണ് വീടുകളെന്ന് പിന്നീട് കണ്ടെത്തി. നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പുനര്‍ജനിയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകള്‍ വെളിപ്പെടുത്താന്‍ ഇതുവരെ സതീശന്‍ തയാറായിട്ടുമില്ല. ഫേസ്ബുക്കിലെ കണക്കുകള്‍ നോക്കിയാല 83 വീടുകളുടെ പട്ടിക മാത്രമാണ് ലഭ്യം.
സതീശന്റെ വിദേശയാത്രകള്‍ നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയോടെയല്ലെന്ന് ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.എസ്. രാജന് ലഭിച്ച വിവരാവകാശ രേഖയില്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്ര നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നാണ് സതീശന്‍ പറഞ്ഞത്. മന്ത്രിമാര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം വിദേശയാത്ര നടത്താന്‍പോലും കേന്ദ്ര അനുമതി കിട്ടാത്ത അവസരത്തിലും സതീശന് അനുമതി ലഭിച്ചു.
പുനര്‍ജനി പദ്ധതിക്ക് ഫണ്ട് ചോദിച്ച് യുകെയിലെ ബിര്‍മിങ്ഹാമില്‍ പ്രസംഗിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞതും വീഡിയോ പുറത്തു വന്നതോടെ പൊളിഞ്ഞു. ഇതോടെ ‘ഞാന്‍ ബിര്‍മിങ്ഹാമില്‍ പ്രസംഗിച്ചിട്ടുണ്ട്. എന്റെ നാട്ടുകാര്‍ക്കുവേണ്ടിയാണത്. ലണ്ടനിലും ഗള്‍ഫ് രാജ്യങ്ങളിലും ഞാന്‍ പോയി പ്രസന്റേഷന്‍ നടത്തി സഹായം മേടിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ വനിതയാണ് ബിര്‍മിങ്ഹാമില്‍ ലഞ്ച് മീറ്റിങ് നടത്തി അവിടത്തെ സഹായങ്ങള്‍ ക്രോഡീകരിച്ചത്. അവര്‍ പറവൂര്‍ ടൗണ്‍ഹാളില്‍ വന്നാണ് ചെക്കുകള്‍ കൈമാറിയത്’എന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ വിദേശസഹായം സ്വീകരിച്ചെന്ന് ആരോപിച്ചത് ഇതേ വി.ഡി. സതീശനാണ്. പുനര്‍ജനി പദ്ധതിയില്‍ സര്‍ക്കാര്‍ ഓഡിറ്റിങ് ആവശ്യമില്ലെന്നും ലഭിച്ച ഫണ്ടും ചെലവും ഗുണഭോക്തൃപട്ടികയും 2019 ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് സതീശന്‍ പറവൂരില്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
സതീശന്റെ അക്കൗണ്ടിലേക്കു നേരിട്ടു പണം വന്നിട്ടില്ല എന്ന കാര്യത്തില്‍ മാത്രമാണ് വിജിലന്‍സ് നിയമ പ്രകാരം അഴിമതിയില്ലാത്തത്. വന്ന പണം എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനമാണെന്നും അവിടെനിന്ന് പണം സ്വരൂപിച്ച് അയച്ചത് സതീശന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും വ്യക്തമാണ്. ഇക്കാര്യത്തില്‍ എഫ്‌സിആര്‍എ നിയമലംഘനം നടന്നതായി കണ്ടെത്തിയതിനാല്‍ സിബിഐ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് ശിപാര്‍ശ. മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആര്‍ഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരു അക്കൗണ്ടിലേക്കും പണം വന്നു. മറ്റുചില വിദേശ രാജ്യങ്ങളില്‍നിന്ന് ഇൗ അക്കൗണ്ടുകളിലേക്ക് ഈ കാലയളവില്‍ പണം വന്നിട്ടുണ്ട്. അഴിമതി ആരോപണമല്ല, മറിച്ച് വിദേശ ഫണ്ട് ഒരാള്‍ മുഖാന്തരവും ശേഖരിക്കാന്‍ പാടില്ലെന്ന വകുപ്പിലാണ് പ്രശ്‌നം.
പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്തുനിന്നും ഫണ്ട് പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് കാതികൂടം ആക്ഷന്‍ കൗണ്‍സിലിന്റെ പരാതി വിജിലന്‍സിന് ലഭിച്ചത് 2020 ജൂലൈ 27 നാണ്. പറവൂര്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി 2020 സെപ്തംബര്‍ 14 നും പറവൂര്‍ മുന്‍ എംഎല്‍എ കെ രാജു സെപ്തംബര്‍ 18 നും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30 നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്സിആര്‍എ) ലംഘനം ഉണ്ടായെന്നു കണ്ടെത്തിയതോടെ അന്വേഷണം വിജിലന്‍സിന്റെ പരിധിയില്‍ മാത്രം നില്‍ക്കുന്നതല്ല എന്ന് വ്യക്തമായി. ഇത്തരം അന്വേഷണങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ ആവശ്യമാണ്. ഇതോടെയാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.
സതീശന്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ എണ്ണത്തിലും അവ്യക്തതയുണ്ട്. 229 വീടുകള്‍ നിര്‍മിച്ചെന്നാണു സതീശന്‍ പറയുന്നത്. ഇതില്‍ 83 വീടുകളുടെ വിവരം അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ലഭ്യമാണ്. ഈ വീടുകളുടെ തറക്കല്ലിടല്‍ മുതല്‍ താക്കോല്‍ ദാനംവരെയുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ പേജിലുണ്ട്. 2018 ഒക്‌ടോബര്‍ 30ന് ആദ്യ പോസ്റ്റ്. അവസാനത്തേത് 2021 സെപ്റ്റംബര്‍ 12നും. അവസാന പോസ്റ്റുകളില്‍ ഗുണഭോക്താക്കളുടെ വിവരവും ഇല്ല.
പുനര്‍ജനിയെന്ന് അവകാശപ്പെടുന്ന അന്‍പതു വീടുകളും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍മാരായ റോട്ടറി ക്‌ളബ്, ആസ്റ്റര്‍, സായിഗ്രാമം ട്രസ്റ്റ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, കൊച്ചിന്‍ ജോഷ്വാ ജനറേഷന്‍ മിനിസ്ട്രീസ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകരുടെ സംഘടന,ലക്ഷ്യ ഗ്രൂപ്പ്, ഫാ.താണിയത്ത് ട്രസ്റ്റ്, ജോയ് ആലുക്കാസ് ഗ്രൂപ്പ്, കൊച്ചിന്‍ കാര്‍ഡിയാക്ക് ഫോറം, ഒഐസിസി, മസ്‌കത്ത് കോസി മോഡുലാര്‍ ഹോംസ്, സൗമിനി ജയന്‍, വര്‍ഗിസ് കുര്യാക്കോസ് തുടങ്ങിയവര്‍ വെച്ചു കൊടുത്തതാണ്. ഇതില്‍ 14 എണ്ണത്തില്‍ പുനര്‍ജനിയെന്ന അവകാശവാദംപോലുമില്ല. കെപിസിസി നിര്‍മിച്ച രണ്ടു വീടുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി. കണക്കുകള്‍ കൈയിലുണ്ടെങ്കില്‍ ബാക്കി വീടുകളുടെ വിവരങ്ങളും പുറത്തുവിടണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം.






