കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗം നടത്തിയ സംഭവം ; ഇരയെ കണ്ടെത്തിയത് സംഭവസ്ഥലത്ത് നിന്നും ഒരു കി.മീ. അകലെ ആള്‍താമസമില്ലാത്ത സ്ഥലത്ത് ; കുറ്റവാളികളെ പിടികൂടിയത് ഏറ്റുമുട്ടലില്‍ കാലില്‍ വെടിവെച്ച്

കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരയെ പോലീസ് കണ്ടെത്തിയത് രാത്രി മുഴുവന്‍ തെരഞ്ഞതിന് ശേഷം. പരിക്കേറ്റ സുഹൃത്ത് വിളിച്ചത് അനുസരിച്ചായിരുന്നു പോലീസ് എത്തിയത്. രാത്രി 11 മണിക്ക് നടന്ന സംഭവത്തില്‍ പുലര്‍ച്ചെ നാലു മണി വരെ തെരഞ്ഞ ശേഷമായിരുന്നു പോലീസിന് ആളൊഴിഞ്ഞ പ്രദേശത്ത കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്താനായത്. അവശനിലയിലായിരുന്ന യുവതിയെ അപ്പോള്‍ തന്നെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കാറിന്റെ വിന്‍ഡോഗ്ളാസ് തകര്‍ത്ത് സുഹൃത്തിനെ ആക്രമിച്ച ശേഷം ഇരയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററോളം മാറി ആളൊഴിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിച്ച് അക്രമികള്‍ മാറിമാറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും സുഹൃത്തും ഇരുന്ന് വര്‍ത്തമാനം, പറയുകയായിരുന്ന കാറിന് പിന്നില്‍ ഒരു മോപ്പഡിലായിരുന്നു അക്രമികള്‍ എത്തിയത്. ഈ മോപ്പഡ് പിന്നീട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മോഷ്ടിച്ചതായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. പീലാമേട് പോലീസായിരുന്നു തെരച്ചില്‍ നടത്തിയത്. പോലീസ് വെടിവെച്ച അക്രമികളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇര മധുര സ്വദേശിയാണ്. കോയമ്പത്തൂരിലെ കോളേജില്‍ പി.ജി. വിദ്യാര്‍ത്ഥിനിയാണ്.
യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. യുവതി ഇപ്പോഴും സംഭവത്തിന്റെ ഷോക്കില്‍ നിന്നും മാറിയിട്ടില്ല. പ്രതികളെ തിരിച്ചറിയുന്നതിനായി ക്രിമിനല്‍ റെക്കോഡുള്ള 60 പേരുടെ ഫോട്ടോയാണ് പോലീസ് കാണിച്ചത്. എന്നാല്‍ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാനായില്ല. സംഭവം വലിയ രാഷ്ട്രീയ വിവാദവും വിളിച്ചുവരുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബിജെപി എംഎല്‍എ വനതി ശ്രീനിവാസന് കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയും 25 വയസ്സുള്ള സുഹൃത്തും കാറില്‍ സംസാരിച്ചുകൊണ്ടിരുക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
തവസി, കാളീശ്വരന്‍, കാര്‍ത്തി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പിടികൂടിയത്. മധുരസ്വദേശിനിയായ 20 കാരിയും ഒണ്ടിപുതൂരില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ യുവാവും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട്് സുഹൃത്തുക്കളായവരാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം പുറംലോകം അറിഞ്ഞതും അക്രമികളെ പോലീസ് പിടികൂടിയതും.





