Breaking NewsLead NewspoliticsSports

സര്‍ഫാസ് ഖാന്റെ മതമാണോ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെ അര്‍ഹമായ സ്ഥാനത്ത് നിന്നും തഴയാന്‍ കാരണം ; കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ഷാമാ മുഹമ്മദ് വീണ്ടും വിവാദമുണ്ടാക്കുന്നു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമായ വിവേചനമാണെന്ന കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദിന്റെ ആരോപണം വലിയ വിവാദമായി മാറുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖനായ ഖാനെ, ഈ മാസം അവസാനം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ കളിക്കാനിരിക്കുന്ന സ്‌ക്വാഡില്‍ നിന്നാണ് ഒടുവിലായി ഒഴിവാക്കിയത്.

പന്തിന്റെ തിരിച്ചുവരവാണ് ഖാനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ഒഴിവാക്കല്‍ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 28 വയസ്സുള്ള ഈ ക്രിക്കറ്റ് താരം കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരായ മത്സരങ്ങളില്‍ പരിക്ക് കാരണം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല.

Signature-ad

ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ‘കുടുംബപ്പേര്’ കാരണമാണെന്ന് ഷമ ആരോപിച്ചു. ഇത് അദ്ദേഹത്തിന്റെ മതത്തെ സൂചിപ്പിക്കുന്നു. ”സര്‍ഫറാസ് ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കുടുംബപ്പേര് കാരണമാണോ എന്ന് ചോദിച്ചെന്നേയുള്ളൂ. ഗൗതം ഗംഭീര്‍ ആ വിഷയത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് നമുക്കറിയാമല്ലോ.” മുഹമ്മദ് പറഞ്ഞു. അതേസമയം ക്രിക്കറ്റ് ടീമിനെ മതപരമായി ‘വിഭജിക്കാന്‍’ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബിജെപി കോണ്‍ഗ്രസ്സിനെതിരെ ശക്തമായി പ്രതികരിച്ചു.

‘ഈ മോശപ്പെട്ട ട്വീറ്റ് കോണ്‍ഗ്രസ്സിന്റെ വിഭജന ചിന്താഗതിയും മുന്‍വിധിയോടുകൂടിയ വിവേചനപരമായ മനോഭാവവും വ്യക്തമായി തുറന്നുകാട്ടുന്നു. വര്‍ഗ്ഗീയ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതപരമായ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഇത് അപലപനീയമാണ്. ധ്രുവീകരണത്തിന്റെ വിഷലിപ്തമായ രാഷ്ട്രീയം കോണ്‍ഗ്രസ്സിന്റെ സ്ഥിരം അടവാണെന്നും പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഷാമ രോഹിത് ശര്‍മ്മയെ ‘തടിയന്‍’ എന്ന് പറഞ്ഞ് പരിഹസിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ആരോപണങ്ങളെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച മുന്‍ ക്രിക്കറ്റ് താരം അതുല്‍ വാസന്‍ പറഞ്ഞത്, ‘സര്‍ഫറാസ് ഖാന് അര്‍ഹിക്കുന്ന പരിഗണനയും അവസരങ്ങളും ലഭിക്കുന്നില്ല എന്നതിനോട് ഞാന്‍ യോജിക്കുന്നു. പക്ഷേ, ഇത് അവരും (മുഹമ്മദ്) കോണ്‍ഗ്രസ്സും ആരോപിക്കുന്നതുപോലെയല്ല. ഇന്ത്യന്‍ കായികരംഗത്ത് ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഈ മതപരമായ കാര്‍ഡ് വീണ്ടും വീണ്ടും നമ്മള്‍ കേള്‍ക്കേണ്ടി വരുന്നു,’ എന്നാണ്.

മുമ്പ്, എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയും സര്‍ഫറാസ് ഖാനെ ഇന്ത്യ ‘എ’ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു. ‘ഇന്ത്യ ‘എ’ ടീമില്‍ പോലും സര്‍ഫറാസ് ഖാനെ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ല?’ എന്നായിരുന്നു ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് എംപി ചോദിച്ചത്.

”കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസ് ഖാന്റെ ബാറ്റിംഗ് ശരാശരി 110 ആണ്. അയാള്‍ ഫിറ്റാണ്. 17 കിലോ ഭാരം കുറച്ചു. ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരെ റണ്‍സ് നേടിയിട്ടുണ്ട്, എന്നിട്ടും സെലക്ഷന് അര്‍ഹനല്ലേ? സെലക്ടര്‍മാരുടെ അംഗീകാരം ലഭിക്കാന്‍ അദ്ദേഹം ഇനിയും എന്തുചെയ്യണം? ഒരു യുവപ്രതിഭയുടെ കരിയര്‍ വെച്ച് നിങ്ങള്‍ക്ക് കളിക്കാനാവില്ല. അവന്‍ രാജ്യത്തിനായി കളിക്കുകയും റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. വെളിച്ചമില്ലാത്ത ഒരു തുരങ്കത്തില്‍ നിങ്ങള്‍ അവനെ എന്തിന് ഉപേക്ഷിച്ചു? അവന്റെ പേര് സര്‍ഫറാസ് ഖാന്‍ ആയതുകൊണ്ടാണോ ഇത്? ഇതാണ് ഞങ്ങളുടെ ചോദ്യം.” അദ്ദേഹം പറഞ്ഞു.

പരിക്കില്‍ നിന്ന് മോചിതനായി വരുന്ന പന്തിനെ ക്യാപ്റ്റനായി നിശ്ചയിച്ച ഇന്ത്യ ‘എ’ ടീം, ഒക്ടോബര്‍ 30 ന് ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ രണ്ട് നാല് ദിവസത്തെ മത്സരങ്ങളാണ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: