Breaking NewsIndia

ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചു ; കണക്കില്‍ കാണിച്ചത് 39 ലക്ഷമെന്ന് ; ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞടിച്ചു രാഹുല്‍

മുസഫര്‍പൂര്‍: ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ യാത്ര ഇന്ന് മുസഫര്‍പൂര്‍ ജില്ലയിലൂടെയാണ് കടന്നുപോയത്. രാഹുലിന്റെ ഇന്നത്തെ യാത്ര റോയല്‍ എന്‍ഫീല്‍ഡിലായിരുന്നു.

ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കു ന്നതെന്നും ഇതിനും താന്‍ സത്യവാങ്മൂലം തരേണ്ടി വരുമോ എന്നും ചോദിച്ചു.

Signature-ad

വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില്‍ ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തു.

ബിഹാര്‍ വീണ്ടും ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. വോട്ടര്‍മാരെ ഇല്ലാതാക്കിയോ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്തോ ബിജെപിക്ക് ജനശക്തിയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്‍ഡ്യാ സഖ്യം ജനിച്ചത് ബിഹാറിലാണ്. അതുപോലെ ബിജെപിയുടെ ധാര്‍ഷ്ട്യം കുഴിച്ചുമൂടപ്പെടുന്നതും ബിഹാറിലായിരിക്കുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും തേജസ്വി യാദവിനുമൊപ്പമുളള ചിത്രങ്ങളും സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും.

Back to top button
error: