Breaking NewsKeralaLead NewsNEWS

ഏതു ചീഞ്ഞുനാറിയ കഥയ്ക്കൊപ്പവും ചേര്‍ത്തു അപഹസിക്കാനുള്ളതല്ല എന്റെ ജീവിതം; അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി ടി സിദ്ദിഖിന്റെ ഭാര്യ

കോഴിക്കോട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സാമുഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണമെന്ന് ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുനീസയും മകനും ഇരിക്കുന്ന ഫോട്ടോ അധിക്ഷേപ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നാണ് പരാതി. ഫോട്ടോയുള്‍പ്പെടെ പങ്കുവച്ച ശശികല റഹീം, കെ കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് ഷറഫുന്നീസ പരാതി നല്‍കിയത്.

ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും തന്നെയും തന്റെ കുടുംബത്തെയും വലിച്ചിഴക്കുന്നത് എന്തിനാണെന്ന ചോദ്യവും ഷറഫുന്നീസ ഉന്നയിക്കുന്നു. വ്യാഴാഴ്ച ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഷറഫുന്നീസയുടെ പ്രതികരണം. ”ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്തു നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്” എന്നും ഷറഫുന്നീസ പറയുന്നു.

Signature-ad

പോസ്റ്റ് പൂര്‍ണരൂപം-

ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്.

ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കള്‍ക്കെതിരെ ഇത്തരം പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങള്‍ തന്നെയല്ലേ ശൈലജ ടീച്ചര്‍ക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവര്‍ത്തകനായ എന്റെ പങ്കാളിയെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാന്‍ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…

 

Back to top button
error: