‘നോക്കാന്‍ വയ്യ, മടുത്തു’, പ്രമോദ് അന്ന് പറഞ്ഞു; സഹോദരിമാരുടെ മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് ആദരവോടെ നിലത്തുകിടത്തിയിരുന്നു, സഹോദരന് ഒളിവില്‍

കോഴിക്കോട്: കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ വാടക വീട്ടില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയും. മൃതദേഹങ്ങള്‍ വെള്ളത്തുണി പുതപ്പിച്ച് നിലത്തു കിടത്തിയ നിലയിലായിരുന്നു. നഗരത്തില്‍ കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡ് പുറത്തണ്ടേരി പറമ്പ് ‘പൗര്‍ണമി’ വീട്ടില്‍ താമസിക്കുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരന് പ്രമോദിനെ (62) കാണാനില്ല. കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 2 പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ.
വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലര്‍ച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും.
വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ പ്രമോദിനെ അയല്‍വാസികള്‍ കണ്ടിരുന്നു. പ്രായമായ ശ്രീജയ അവശ നിലയിലാണെന്നും പുഷ്പലളിതയ്ക്ക് പ്രായാധിക്യത്തിന്റെ അസുഖങ്ങള്‍ ഉണ്ടെന്നും പറയാറുണ്ടെന്നു അയല്‍വാസികള്‍ പറഞ്ഞു. ബന്ധുവിനോട് ശ്രീജയ മരിച്ച വിവരം മാത്രമാണ് ഫോണില്‍ പറഞ്ഞത്. രണ്ടു പേര് മരിച്ചതായി വിവരം നല്കിയാല് സംശയം ഉണ്ടാകുമെന്നതിലാകാം ഒരാളുടെ പേരു മാത്രം പറഞ്ഞത് എന്നാണ് പൊലീസ് നിഗമനം. തുടര്‍ന്നു വീടിന്റെ മുന്‍വശം അടച്ചെങ്കിലും താക്കോല്‍ അവിടെത്തന്നെ വച്ച നിലയിലാണ്.
ഇംഗ്ലീഷ് പള്ളിക്ക് സമീപം മൂലക്കണ്ടിയില്‍ നിന്നു 47 വര്‍ഷം മുന്‍പ് വീട് ഭാഗം ചെയ്താണ് ഇവര്‍ 3 പേരും മലാപ്പറമ്പിലും പിന്നീട് വേങ്ങേരി കണ്ണാടിക്കല്‍ റോഡില്‍ നായര്‍ ബസാറിലും താമസം തുടങ്ങിയത്. 3 പേരും അവിവാഹിതരാണ്. പ്രമോദ് നേരത്തെ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ ജോലി ചെയ്തിരുന്നു. 3 വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ലോറിക്കന്‍ റോഡിലെ വി.ഉണ്ണിക്കൃഷ്ണ മേനോന്റെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശ്രുശ്രൂഷിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ശ്രീജയയുടെ പെന്‍ഷനാണ് ഏക വരുമാന മാര്‍ഗം. എന്നാല്‍ സ്വത്ത് ഭാഗം വച്ചതില്‍ 3 പേര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും അതു ബാങ്കില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. 3 പേര്‍ക്കും ബന്ധുക്കളോട് അടുപ്പം കുറവാണ്.
നോക്കാന്‍ വയ്യ, മടുത്തിട്ടുണ്ടെന്നു പ്രമോദ് നാട്ടുകാരോട് നേരത്തേ ഇങ്ങനെ പറഞ്ഞിരുന്നതായി ചേവായൂര്‍ പോലീസ് പറഞ്ഞു. മരിച്ച രണ്ടുപേര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ശ്രീജയ കോവിഡിനുശേഷം കിടപ്പിലായിരുന്നു.
സംഭവത്തില്‍ ദുരൂഹത നീങ്ങണമെങ്കില്‍ സഹോദരന് പ്രമോദിനെ കണ്ടെത്തണം. പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് പാലം ജംക്ഷന് വരെ എത്തിയതായി മനസ്സിലായിട്ടുണ്ട്. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഇല്ലെന്നു പറയുന്നു. പ്രമോദിനു ഫറോക്കില്‍ ബന്ധുക്കള്‍ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചെങ്കിലും അങ്ങനെയാരും ഇല്ലെന്നാണ് അറിഞ്ഞത്. മാത്രമല്ല, മാസങ്ങള്‍ക്ക് മുന്‍പ് അപകടം പറ്റിയതിനാല്‍ പ്രമോദിന് നടക്കാന്‍ പ്രയാസമുള്ളതായും ബന്ധുക്കള്‍ പറയുന്നു.






