മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന് ചോദിച്ചിട്ടില്ല; വന്നത് അസുഖ വിവരം അറിഞ്ഞ് കുടുംബ സമേതം; ഗോവിന്ദനുമായി വര്‍ഷങ്ങളുടെ ബന്ധം; ജാതകം നോക്കാന്‍ അമിത് ഷായും വന്നു; ജ്യോത്സ്യന് മാധവ പൊതുവാള്

കണ്ണൂർ: എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ പറഞ്ഞു. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം.
മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു.
ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി ജയരാജൻ രംഗത്തെത്തി. അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് പി ജയരാജൻ പറഞ്ഞു. അതിനപ്പുറം താൻ വ്യക്തമാക്കേണ്ടതില്ലെന്നുമായിരുന്നു പ്രതികരണം.
എന്നാൽ, ജ്യോതിഷികളുടെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പമെന്നായിരുന്നു എകെ ബാലന്റെ ചോദ്യം. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എകെ ആന്റണിക്കെതിരെ താൻ നിയമസഭയിൽ സംസാരിച്ചിരുന്നുവെന്നും എകെ ബാലൻ പറഞ്ഞിരുന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച ആന്റണി, പൂരുരുട്ടാതിയിൽ സത്യപ്രതിജ്ഞ ചെയ്തു എന്നായിരുന്നു ആ പരാമർശം. സിപിഎം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നതെന്ന് എകെ ബാലൻ പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എകെ ബാലൻ പറഞ്ഞു.






