IndiaNEWS

മുന്‍ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയില്‍ തുടരുന്നു, എത്രയും വേഗം ഒഴിയണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ താമസിക്കുകയാണെന്നും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണവിഭാഗം കേന്ദ്രത്തിന് കത്തെഴുതി. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്.

നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം ലഭിച്ചിട്ടില്ല. ഇവരില്‍ മൂന്നു പേര്‍ സുപ്രീം കോടതിയുടെ അപ്പാര്‍ട്‌മെന്റിലും ഒരാള്‍ ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. കൃഷ്ണമേനോന്‍ മാര്‍ഗിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്.

Signature-ad

ഡി.വൈ.ചന്ദ്രചൂഡ് 2024 നവംബര്‍ 10നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയില്‍ താമസിക്കാം. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡ് 7 മാസത്തിലേറെയായി ഈ വസതിയില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ചീഫ് ജസ്റ്റിസിന്റെ ഒദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല.

വ്യക്തിപരമായ ചില സാഹചര്യങ്ങളാണ് താമസിക്കാന്‍ കാരണമെന്നും ഇത് സുപ്രീംകോടതി ഭരണവിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Back to top button
error: