CrimeNEWS

പൊലീസ് സംഘത്തെ ആക്രമിച്ച് കൊടുംകുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണര്‍; എഎസ്ഐ കൊല്ലപ്പെട്ടു

പട്ന: ബീഹാറില്‍ പൊലീസ് സംഘത്തെ ആക്രമിച്ച് കുപ്രസിദ്ധ കുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണര്‍. ആക്രമണത്തില്‍ എഎസ്ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ലക്ഷ്മിപുരിലെ വിവാഹ ചടങ്ങില്‍നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

മയക്കുമരുന്ന് കടത്തുകാരന്‍ അന്‍മോള്‍ യാദവ് ലക്ഷ്മിപുരിലെ വിവാഹ ചടങ്ങില്‍ ഉണ്ടെന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൊലീസിന് വിവരം ലഭിച്ചതായി അരാരിയ എസ്പി അഞ്ജനി കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ഒരു സംഘം പൊലീസുകാര്‍ റെയ്ഡ് നടത്തുകയായിരുന്നു. അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു.

സംഘര്‍ഷത്തിനിടെ, എഎസ്ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ആക്രമണത്തില്‍ പങ്കുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്‍ഗര്‍ ജില്ലയിലെ ജാനകിനഗര്‍ സ്വദേശിയായ രഞ്ജന്‍ 2007ലാണ് പൊലീസ് സേനയില്‍ ചേര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഫുല്‍ക്കഹ പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

 

 

Back to top button
error: