CrimeNEWS

റാഗിങ് ക്രിമിനലുകളുടെ തുടര്‍പഠനം തടയും; നടപടിയുമായി നഴ്‌സിങ് കൗണ്‍സില്‍

തിരുവനന്തപുരം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ 5 വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും. നഴ്‌സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കും. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മാതൃകപരമായ നടപടി സ്വീകരിക്കണെന്നായിരുന്നു കൗണ്‍സിലിലെ ഭൂരിപക്ഷ അഭിപ്രായം.

അതേസമയം, നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്നു വിവരം. വിദ്യാര്‍ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു സംശയം ഉണ്ട്.

Signature-ad

റാഗിങ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാര്‍ഥികള്‍ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലില്‍ പരാതി നല്‍കി. ഇതില്‍ ഒരാള്‍ പൊലീസിനും പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം.

റാഗിങ്ങിന് വിധേയനായ ലിബിന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍.എസ്.ജീവ, സി.റിജില്‍ ജിത്ത്, എന്‍.വി.വിവേക് എന്നിവര്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നല്‍കിയത്. സീനിയേഴ്‌സ് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെത്തുടര്‍ന്ന് അജിത്ത്, ദിലീപ്, ആദര്‍ശ്, അരുണ്‍ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയില്ല.

Back to top button
error: