CrimeNEWS

അപകടം കൈവരിയിലിരുന്ന് ഷഹാന ഫോണ്‍ ചെയ്യുന്നതിനിടെ, ജിപ്‌സം ബോര്‍ഡ് തകര്‍ത്ത് താഴേയ്ക്ക് വീണു

എറണാകുളം: പറവൂര്‍ ചാലായ്ക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുവിലത്തുപറമ്പ് നൂര്‍ മഹലില്‍ മജീദിന്റെയും സറീനയുടെയും മകള്‍ ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ ഷഹാന അബദ്ധത്തില്‍ താഴേക്ക് വീണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കോറിഡോറില്‍ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ച സ്ഥലം ജിപ്‌സം ബോര്‍ഡ് കൊണ്ടാണ് മറച്ചിരുന്നത്. അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ഷഹാന, ഏഴാം നിലയിലെ കൈവരിക്കു മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നെന്ന് കോളജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് ഷഹാന താഴേക്ക് വീണത്.

Signature-ad

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കോറിഡോറില്‍ വച്ച് ശനിയാഴ്ച രാത്രി 11.5നാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ താഴെപോയ ഹെഡ്‌സെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ ഷഹാന കാല്‍വഴുതി വീണതാണെന്നാണ് കൂട്ടുകാരികള്‍ പറയുന്നത് സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളജ് ഹോസ്റ്റലില്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.

Back to top button
error: