KeralaNEWS

നാടിന്റെ തേങ്ങലായി അക്‌സ റെജി യാത്രയായി; ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും

കൊല്ലം: തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തിയ പറങ്കിമാംമുകള്‍ മഞ്ഞക്കാല പള്ളിത്തെക്കേതില്‍ അക്‌സ റെജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും രംഗത്ത്. ഒഴുക്കില്ലാത്ത ഭാഗത്താണ് അക്‌സയുടെ മൃതദേഹം കിടന്നിരുന്നത്. ഇവിടേക്ക് മൃതദേഹം എങ്ങനെ ഒഴുകിയെത്തിയെന്നതാണ് ബന്ധുക്കളുടെ പ്രധാന സംശയം.

ചെറിയ തോട്ടില്‍ പോലും ഇറങ്ങാന്‍ പേടിയുള്ള അക്‌സ റെജി ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. കൂട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അക്‌സയുടെ പിതാവ് റെജി പറഞ്ഞു. പഠനത്തില്‍ മാത്രമല്ല, കോളജിലെ മറ്റു പരിപാടികളിലും മറ്റും കുട്ടികളെ മുന്നില്‍ നിന്നു നയിച്ചിരുന്നതും അക്‌സയാണ്. സുഹൃത്തുക്കള്‍ക്കടിയിലും, നാട്ടിലും സ്വീകാര്യയായിരുന്നു. സത്യം അറിയും വരെ നിയമ പോരാട്ടം തുടരുമെന്നും റെജി പറഞ്ഞു.

Signature-ad

അതേസമയം, നാടിന്റെ തേങ്ങലായി അക്‌സ യാത്രയായി. അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ അക്‌സ നാട്ടില്‍ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. ചെറുപ്പം മുതലേ പഠിക്കാനും പള്ളിയിലെ കലാ പരിപാടികളിലും സജീവമായിരുന്ന അക്‌സ വലിയൊരു സുഹൃദ് വലയത്തിലാണ് ജീവിച്ചത്. പ്രിയപ്പെട്ടവര്‍ക്ക് അക്‌സയുടെ വിട പറയല്‍ വിശ്വസിക്കാനാകുന്നില്ല. രാവിലെ 8ന് വീട്ടിലെത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്ക് ശേഷം 12ന് മഞ്ഞക്കാല ടിപിഎം സെമിത്തേരിയില്‍ സംസ്‌കരിച്ചു. ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറു കണക്കിനാളുകളാണ് വീട്ടിലെത്തിയത്.

Back to top button
error: