CrimeNEWS

സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ചു; നമ്പര്‍ പ്ലേറ്റ് മാറ്റി കറങ്ങിനടന്ന് വ്യാപക മോഷണം, കുടുങ്ങി

കൊല്ലം: സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബര്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രബിന്‍ ഭവനില്‍ ആര്‍. പ്രബിന്‍ (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 94000 രൂപയും കാര്‍ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ 7ന് രാത്രി 12ന് അനുശ്രീയുടെ പിതാവ് മുരളീധരന്‍പിള്ളയുടെ പേരിലുള്ള കാര്‍ ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പന ഷോറൂമില്‍ നിന്നു മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രബിനെ കുടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്കു പോയ മോഷ്ടാവ് കടയ്ക്കലില്‍ വര്‍ക്ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുത്ത് കാറില്‍ സ്ഥാപിച്ച് യാത്ര തുടര്‍ന്നു.

തുടര്‍ന്ന് വെള്ളറടയിലെ റബര്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലേറെ റബര്‍ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബര്‍ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറില്‍ തന്നെ തങ്ങി പിറ്റേന്ന് പത്തനംതിട്ട പെരിനാട്ടെ റബര്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബര്‍ ഷീറ്റ് മോഷ്ടിച്ച് പൊന്‍കുന്നത്ത് വിറ്റു. കിട്ടിയ പണവുമായി കോഴിക്കോട്ടെ പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് പോകും വഴി പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി. സ്ഥലത്ത് നിന്നു കടന്നുകളഞ്ഞ ഇയാള്‍ സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ബസില്‍ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്നു സ്വന്തം മോട്ടര്‍ സൈക്കിളില്‍ കോഴിക്കോട്ടേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംക്ഷനില്‍ വച്ച് കൊട്ടാരക്കര പൊലീസ് പിടികൂടുകയായിരുന്നു.

Signature-ad

ഇയാളെ ചോദ്യംചെയ്തതോടെ ചുരുളഴിഞ്ഞത് കേരളത്തിലുടനീളം നടത്തിയ മോഷണങ്ങളുടെ പരമ്പര. 2023ല്‍ കല്ലമ്പലത്ത് നിന്നു കാര്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ജൂലൈയിലാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് ഓഗസ്റ്റില്‍ നെടുമങ്ങാട് നിന്നു കാര്‍ മോഷ്ടിച്ച് കറങ്ങി നടന്ന് ഒട്ടേറെ മോഷണങ്ങള്‍ നടത്തി. പാലക്കാട് കുഴല്‍മന്ദത്തെ പണമിടപാട് സ്ഥാപനത്തിലും,തേന്‍കുറിശിയിലെ പെയ്ന്റ് കടയിലും ആലത്തൂരിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാസര്‍കോട്ടെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു. ഷൊര്‍ണൂരിലെ കാര്‍ ഷോറൂമില്‍ നിന്നു പിക്കപ് വാനും മോഷ്ടിച്ചു.

ഇഞ്ചക്കാട് നിന്നു വാഹനം മോഷണം പോയ പരാതി ലഭിച്ച ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മൂന്ന് ജില്ലകളിലെ നിരീക്ഷണ ക്യാമറകളും സംശയിക്കപ്പെട്ടവരുടെ ഫോണ്‍ കോളുകളും പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മറ്റു രണ്ടു കാറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു കാര്‍ ബെംഗളൂരുവിലെ സുഹൃത്തിനു കൈമാറിയെന്നാണ് മൊഴി.പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രബിന് കാറിനെക്കുറിച്ച് നല്ല സാങ്കേതിക അറിവുണ്ട്. പ്രബിനെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വാഹനമോഷണം ഒരു ലഹരിയായി കരുതുന്ന പ്രബിന്‍ ഓണ്‍ലൈന്‍ വഴിയാണ് മോഷ്ടിക്കാന്‍ വാഹനങ്ങള്‍ കണ്ടെത്തുന്നത്. മോഷണം നടത്തുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും ഉള്ള നിരീക്ഷണ ക്യാമറകളും ഹാര്‍ഡ് ഡിസ്‌കും നീക്കം ചെയ്ത് സമീപത്തെ വെള്ളക്കെട്ടുകളില്‍ കളയും. വാഹനങ്ങളുമായി ഇയാള്‍ പെട്രോള്‍ പമ്പുകളില്‍ കയറാറില്ല. രാത്രി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുകയായിരുന്നു പതിവ്. പകല്‍ വാഹനത്തില്‍ കറങ്ങി നടന്ന് മോഷണ സ്ഥലങ്ങള്‍ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പതിവ്. മോഷ്ടിച്ച ശേഷം കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റും.

Back to top button
error: