KeralaNEWS

നടന്‍ മേഘനാഥന്‍ അന്തരിച്ചു; വിടപറഞ്ഞത് മലയാള സിനിമയെ വിറപ്പിച്ച വില്ലന്‍

സിനിമ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന നടന്‍ മേഘനാദന്‍ അന്തരിച്ചു. 60 വയസായിരുന്നു. 1983 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാദന്‍.

അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു മേഘനാദനും ശ്രദ്ധിക്കപ്പെട്ടത്. ‘ഈ പുഴയും കടന്നി’ലെ ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, ‘ഒരു മറവത്തൂര്‍ കനവി’ലെ ഡ്രൈവര്‍ തങ്കപ്പനും ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യയുമെല്ലാം മേഘനാദന്‍ അവിസ്മരണീയമാക്കിയ വില്ലന്‍ കഥാപാത്രങ്ങളാണ്. നായകന്മാര്‍ക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് ആസ്വാദകനീല്‍ ഭീതി സൃഷ്ടിക്കാന്‍ തനിക്ക് ലഭിച്ച വില്ലന്‍ കഥാപാത്രങ്ങളിലൂടെ മേഘനാദന് സാധിച്ചിരുന്നു.

Signature-ad

വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ക്യാരക്റ്റര്‍ റോളുകളിലേക്ക് ചുവടുമാറ്റം നടത്തിയപ്പോള്‍ തന്റെ അഭിനയപാടവം കൊണ്ട് കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കാനും മേഘനാദന് സാധിച്ചിരുന്നു. ‘ആക്ഷന്‍ ഹീറോ ബിജു’വിലെ രാജേന്ദ്രന്‍ എന്ന കഥാപാത്രം ഒരു വിങ്ങലുപോലെ ആസ്വാദകന്റെ ഹൃദയത്തിലിടം പിടിക്കുന്നത് അദ്ദേഹത്തിന്റെ ആഭിനയനികവിന്റെ സാക്ഷ്യമാണ്.

‘സണ്‍ഡേ ഹോളിഡേ’യിലെ എസ്‌ഐ ഷഫീക്ക്, ‘ആദി’യിലെ മണി അണ്ണന്‍, ‘കൂമനി’ലെ എസ്‌ഐ സുകുമാരന്‍ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മേഘനാദന്റെ മരണം. 60 വയസായിരുന്നു. 50 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പഞ്ചാഗ്‌നി, ചമയം, ഭൂമിഗീതം, ചെങ്കോല്‍, മറവത്തൂര്‍ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വാസ്തവം, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 40 വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ സിനിമക്കൊപ്പം നിരവധി ടെലിവിഷന്‍ സീരിയലുകളിലും മേഘനാദന്‍ വേഷമിട്ടിട്ടുണ്ട്.

 

Back to top button
error: