CrimeNEWS

മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്നു, മൃതദേഹം പറമ്പില്‍ തള്ളി; വീട്ടമ്മയും മക്കളും അറസ്റ്റില്‍

ന്യൂഡല്‍ഹി: മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്ന ശേഷം മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് തള്ളിയ സ്ത്രീയും ആണ്‍മക്കളും അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. സന്ദീപ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുനിത എന്ന സ്ത്രീയും മൂന്ന് ആണ്‍മക്കളുമാണ് അറസ്റ്റിലായത്.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍നിന്നുള്ള തൊഴിലാളിയായ സന്ദീപ് വെള്ളിയാഴ്ച രാത്രി വൈകി സ്ത്രീയുടെ വീടിനു സമീപത്തെ എത്തുകയായിരുന്നു. മോഷണം നടത്താനാണ് വന്നതെന്ന് സംശയിച്ച് വീട്ടുകാര്‍ ഇയാളെ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Signature-ad

സുനിത, മക്കളായ സുമിത്, അമിത്, വിനീത് എന്നിവരാണ് സന്ദീപിനെ ക്രൂരമായി മര്‍ദിച്ചത്. മരക്കഷണങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ?ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച സന്ദീപിനെ ഒരു ഇ-ഓട്ടോയില്‍ കയറ്റി പ്രതികള്‍ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളി. ഇവര്‍ മൃതദേഹം തള്ളുന്നതു കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി സന്ദീപിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സുനിതയും മക്കളും പിടിയിലാവുന്നത്. സംഭവത്തില്‍ സുനിതയ്ക്കും മക്കള്‍ക്കുമെതിരെ ഭാരതീയ ന്യായ് സംഹിതയിലെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

തെരുവിലാണ് സന്ദീപ് കഴിഞ്ഞിരുന്നതെന്നും കൂലിപ്പണികള്‍ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: