IndiaNEWS

ഹരിയാന ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ കരുനീക്കങ്ങള്‍ കരുതലോടെ

മുംബൈ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോല്‍വിയും സഖ്യകക്ഷികള്‍ കുറ്റപ്പെടുത്തുകയും ചെയ്തതോടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത് അതീവ കരുതലോടെ. ഹരിയാനയിലുണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇക്കുറി കോണ്‍ഗ്രസിനില്ല. നവംബര്‍ 20നാണ് മഹാരാഷ്ട്രയിലേക്കുള്ള തെരഞ്ഞെടുപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിരുന്ന മേധാവിത്വം കണക്കിലെടുത്ത് അമിത ആത്മവിശ്വാസത്തിന് വകയുണ്ടെങ്കിലും തത്ക്കാലം അതുവേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമ്പോഴും മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളായ ഉദ്ധവ് ശിവസേനയേയും എന്‍സിപി ശരത് പവാറിനെയും അധികം മുഷിപ്പിക്കേണ്ട എന്ന നിലപാടും കോണ്‍ഗ്രസിനുണ്ട്. സഖ്യം സജീവമാക്കി തന്നെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

Signature-ad

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളിലേക്കുമാണ് കോണ്‍ഗ്രസും പ്രധാനമായും നോക്കുന്നത്. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വതന്ത്രരായി മത്സരിച്ചവരാണ് ഹരിയാനയില്‍ കോണ്‍ഗ്രസിനെ വീഴ്ത്തിയത്. അത്തരത്തിലൊന്ന് മഹാരാഷ്ട്രയില്‍ എന്ത് വിലകൊടുത്തും തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പതിനൊന്ന് മുതിര്‍ന്ന നിരീക്ഷകരെ എഐസിസി നിയമിച്ചത്. സംസ്ഥാനത്തിന് മാത്രമായി രണ്ട് മുതിര്‍ന്ന കോര്‍ഡിനേറ്റര്‍മാര്‍ക്കും ചുമതലയുണ്ട്.

ശക്തമായ ദളിത്-മുസ്ലിം വോട്ട് അടിത്തറയുള്ളതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതുമായ സംസ്ഥാനത്ത് ഒരുതരത്തിലുള്ള റിസ്‌ക് എടുക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് നിന്നും ഒരു പാര്‍ട്ടി നേടിയ ഏറ്റവും കൂടുതല്‍ സീറ്റായിരുന്നു ഇത്. മഹാവികാസ് അഘാഡി സഖ്യത്തിലെ ഉദ്ധവ് പക്ഷത്തിനും എതിര്‍പക്ഷത്തുള്ള ബിജെപിക്ക് പോലും ഒമ്പത് സീറ്റുകളെ ലഭിച്ചുള്ളൂ. അതിനാല്‍ തന്നെ ഈ വിജയസാഹചര്യം തുടരാന്‍ കോണ്‍ഗ്രസ് ഇരട്ടക്കരുതലാണ് കൊടുക്കുന്നത്.

” ഹരിയാനയിലേത് പോലെയല്ല മഹാരാഷ്ട്രയിലെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍. അവിടെ എല്ലാം നയിച്ച ഭൂപീന്ദര്‍ ഹൂഡയെപ്പോലൊരു നേതാവ് ഇവിടെ ഇല്ല. മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനൊപ്പം സഖ്യകക്ഷികളെ സന്തോഷിപ്പിക്കുന്ന കാര്യവും പ്രധാനമാണ്”- മഹാരാഷ്ട്രയുടെ ചുമതലയുള്ളൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതാണ് ഇക്കാര്യം.

മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മറ്റൊരു നേതാവും വ്യക്തമാക്കി. ഹരിയാനയിലെ വീഴ്ച ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സംസ്ഥാന നേതൃത്വത്തെയും പ്രത്യേകിച്ച് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിലും നിയന്ത്രിക്കുന്നതിലും എഐസിസി കൂടുതല്‍ ഇടപെടും.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രത്യേക രീതി പിന്തുടരാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡം. ടിക്കറ്റ് കിട്ടാത്തവര്‍ അതൃപ്തി രേഖപ്പെടുത്തിയാല്‍ എഐസിസി നേരിട്ട് അനുനയത്തിനെത്തും. റിബലായി മത്സരിക്കുന്നത് തടയാന്‍ എല്ലാ വഴികളും നോക്കും. അതോടൊപ്പം തന്നെ പ്രകടനപത്രികയുടെ കാര്യത്തിലും കോണ്‍ഗ്രസ് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തിലും രാഹുല്‍ ഗാന്ധിയുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉണ്ടാകും.

2022ലെ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിലും പിന്നീട് തെലങ്കാനയിലും കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ക്ലിക്കായിരുന്നു. ഭരണഘടനയിലും ജാതി സെന്‍സസിലുമൊക്കെ കേന്ദ്രീകരിച്ചുള്ള പ്രചാരണവും കോണ്‍ഗ്രസ് നടത്തും. ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പോരാടുന്നതെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കുനാല്‍ ചൗധരി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: