KeralaNEWS

പെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം പണം വാങ്ങി; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് പരാതിക്കാരന്‍

കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് പമ്പുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതുസംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തു വന്നു. കണ്ണൂര്‍ നിടുവാലൂരില്‍ ടി.വി പ്രശാന്തന്‍ എന്നയാളില്‍ നിന്ന് പമ്പ് ഔട്ട്ലെറ്റിന്റെ എന്‍ഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും 98,500 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതി.

ചേരന്മൂല നിടുവാലൂരില്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാണ് നവീന്‍ ബാബുവിന് പണം നല്‍കിയത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചു. പിന്നീട് ഒക്ടോബര്‍ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അത് അദ്ദേഹം വിലക്കി. ?ഗൂ?ഗിള്‍ പേ വഴി അയക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. അത്രയും പണം കയ്യില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ രണ്ട് ദിവസത്തിനകം സംഘടിപ്പിച്ച് തന്നാല്‍ മതി എന്ന് പറഞ്ഞു. തന്റെ കയ്യില്‍ ഉള്ള പണവും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതും ചേര്‍ത്ത് 98500 രൂപ നവീന്‍ ബാബുവിന് ഒക്ടോബര്‍ ആറിന് തന്നെ നല്‍കിയെന്നും പ്രശാന്ത് പറയുന്നു.

Signature-ad

അദ്ദേഹം ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്. എന്നാല്‍ പണം കൈമാറിയത് വീട്ടിനകത്ത് വെച്ചാണെന്നും ആ സമയത്ത് ഫോണ്‍ വാഹനത്തിനകത്ത് ആയിരുന്നു എന്നും പണം കൈമാറിയതിന് തെളിവില്ലെന്നും പ്രശാന്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പണം കൊടുത്തില്ലെങ്കില്‍ ഒരു കാരണവശാലും ഇത് കിട്ടില്ല അതിന് വേണ്ടത് ചെയ്‌തേ പോകൂ എന്ന് പറഞ്ഞ് അന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ പണം നല്‍കിയെന്നും ഈ വിഷയത്തില്‍ നേരത്തെ തന്നെ പി.പി ദിവ്യയോട് പരാതി പറഞ്ഞതിനാല്‍ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയോട് പറഞ്ഞു എന്നും ദിവ്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും പ്രശാന്ത് പറയുന്നു.

പരാതി നല്‍കിയതോടെ വിഷയം അവസാനിച്ചെന്നാണ് കരുതിയത്. ദിവ്യ ഒരു വേദിയില്‍ ഇക്കാര്യം പറയുമെന്നോ ഇങ്ങനെ സംഭവിക്കും എന്നോ കരുതിയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. തുടക്കത്തില്‍ ഒന്നും പണം ചോദിച്ചില്ലെന്നും ഫയല്‍ പഠിക്കട്ടെ എന്ന് മാത്രമായിരുന്നു മറുപടി എന്നും ശനിയാഴ്ചയാണ് ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് ക്വാട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടത് എന്നും പ്രശാന്ത് പറയുന്നു. ആ സമയത്ത് പെട്രോള്‍ പമ്പിന് അനുമതി കിട്ടണം എന്നേ ഉണ്ടായിരുന്നുളളൂ. സ്ഥലം പണയത്തിന് എടുത്തത് ഉള്‍പ്പടെ നാല് ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനാലാണ് പണം നല്‍കിയത് എന്നും ഇല്ലെങ്കില്‍ പണം നല്‍കില്ലായിരുന്നു എന്നും പ്രശാന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: