KeralaNEWS

മധുവിധു ആഘോഷിക്കാന്‍ ഒഡീഷയില്‍ നിന്നെത്തി; ഭര്‍ത്താവിനെ ഉരുള്‍ കൊണ്ടുപോയി, ഒറ്റയ്ക്ക് മടക്കം

വയനാട്: മധുവിധു ആഘോഷിക്കാന്‍ ഒഡീഷയില്‍ നിന്ന് വയനാട്ടിലെത്തിയ പ്രിയദര്‍ശിനി പാണ്ഡെ പ്രിയതമനില്ലാതെ നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവ് ഡോ.വിഷ്ണു പ്രസാദ്, സുഹൃത്ത് ഡോ. സ്വാധീന്‍ പാണ്ഡെ, ഭാര്യ സുകൃതി എന്നിവര്‍ മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലില്‍ ഇവര്‍ താമസിച്ചിരുന്ന ലിനോറ ഹോംസ്റ്റേയൊടൊപ്പം ഒലിച്ചുപോയി. പ്രിയദര്‍ശിനിയും സുകൃതിയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. വിഷ്ണുവിന്റെ മൃതദേഹം കിട്ടിയെങ്കിലും സുഹൃത്തിന്റെ വിവരമില്ല.

കഴിഞ്ഞ മാസം 26നാണ് ഭുവനേശ്വറില്‍ നിന്ന് വിമാനത്തില്‍ ഇവര്‍ കോഴിക്കോടെത്തിയത്. 28ന് മേപ്പാടിയിലെ ലിനോറ ഹോം സ്റ്റേയിലെത്തി. തിങ്കളാഴ്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടന്നത് .രാത്രി ഒന്നേകാലോടെയാണ് ഉരുള്‍പൊട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ വെള്ളം ഹോംസ്റ്റേയും കൊണ്ട് കുത്തിയൊഴുകി. താഴെയുള്ള സ്‌കൂളിന്റെ ബേസ്മെന്റില്‍ പിടിച്ച് മണ്ണില്‍ പുതഞ്ഞു കിടക്കുകയായിരുന്ന പ്രിയദര്‍ശിനിയെ രക്ഷാപ്രവര്‍ത്തകരാണ് കണ്ടെത്തിയത്. പിന്നീട് സുകൃതിയെയും അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി.

Signature-ad

കട്ടക് നഴ്‌സിംഗ് കോളേജിലെ നഴ്‌സാണ് പ്രിയദര്‍ശിനി. വയനാടിന്റെ മനോഹാരിത കേട്ടറിഞ്ഞാണ് മധുവിധു വയനാട്ടിലാക്കാമെന്ന് പറഞ്ഞ് ഡോ. വിഷ്ണുപ്രസാദ് യാത്ര തിരിച്ചത്. കട്ടക് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് വിഷ്ണു പ്രസാദ്. സുഹൃത്ത് സ്വാധീന്‍ പാണ്ഡെ കട്ടക് എസ്.ഇ. ബി മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സുകൃതി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു. അപകടനില തരണം ചെയ്തതോടെ ഇവരെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റി. ഭര്‍ത്താവിനെ കണ്ടുകിട്ടിയിട്ടില്ലെന്ന് സുകൃതിയെ അറിയിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: